കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം . രൗദ്രഭാവത്തിൽ ഉള്ള ശിവ ഭഗവാൻ ആണ് മുഖ്യ പ്രതിഷ്ഠ . രാവിലെ അഘോരമൂർത്തിയായും , ഉച്ചക്ക് ശരഭമൂർത്തിയായും , വൈകുന്നേരം അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നത് .
പരശുരാമൻ സ്ഥാപിച്ച 108 പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നായിട്ടാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം കരുതി പോരുന്നത് എങ്കിലും ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നിൽ മറ്റൊരൈതിഹ്യം കൂടി പറയാറുണ്ട് . അതിപ്രകാരമാണ് . ഖരൻ എന്ന അസുരൻ തന്റെ മുത്തശ്ശനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ചതിന് ശേഷം , ചിദംബരത്ത് പോയി ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ തപസ്സാരംഭിച്ചു . ഖരന്റെ തപസ്സിൽ സംപ്രീതനായ ശിവഭഗവാൻ അദ്ദേഹത്തിന് മൂന്ന് ജ്യോതിർലിംഗങ്ങൾ നൽകുകയും ചെയ്തു .
രണ്ടു ശിവലിംഗങ്ങൾ ഇരു കൈകളിലായും , മറ്റൊന്ന് വായിൽ കടിച്ചുപിടിച്ചു കൊണ്ടും ഖരൻ വായുമാർഗ്ഗം സ്വസ്ഥാനത്തേക്ക് പ്രയാണം ആരംഭിച്ചു . സഞ്ചാര വേളയിൽ അദ്ദേഹം വൈക്കത്തെത്തിയപ്പോൾ വിശ്രമിക്കാനായി കുറച്ചു നേരം അവിടെ സമയം ചിലവഴിക്കുകയും , തന്റെ ഒരു കയ്യിൽ ഇരുന്ന ശിവലിംഗം നിലത്ത് വെക്കുകയും ചെയ്തു . വിശ്രമം കഴിഞ്ഞു പോരാൻ തുടങ്ങിയപ്പോൾ നിലത്തു വെച്ച വിഗ്രഹം എടുക്കാൻ സാധിക്കാതെ വരികയും , തനിക്കു ഇവിടെ കുടികൊള്ളുന്നതാണ് ഇഷ്ടം എന്ന് ശിവഭഗവാൻ അരുളി ചെയ്യുകയും ചെയ്തു .
തുടർന്ന് ഖരൻ അവിടെ തപസ്സനുഷ്ടിച്ചിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ശിവലിംഗം ഏൽപ്പിക്കുകയും തന്റെ പ്രയാണം ആരംഭിക്കുകയും ചെയ്തു . തന്റെ മറു കയ്യിൽ ഇരുന്ന ശിവലിംഗം ഏറ്റുമാന്നൂരും , വായിൽ കടിച്ചുപിടിച്ചിരുന്ന ശിവലിംഗം കടുത്തുരുത്തി തളി ശിവക്ഷേത്രത്തിലും സ്ഥാപിച്ചു എന്നാണ് ഐതിഹ്യം .
ആയിരം വർഷങ്ങൾക്ക് മേൽ പഴക്കമുള്ള ക്ഷേത്രത്തിലെ ഏറ്റവും വലിയ രണ്ടു സവിശേഷതകൾ ആണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപൊന്നാനയും . അഞ്ചു തിരികളോട് കൂടിയുള്ള കെടാവിളക്കാണ് ബലിക്കല്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് . ഈ രണ്ട് സവിശേഷ വസ്തുക്കളും ക്ഷേത്രത്തിൽ എത്തിയതിന്റെ പിന്നിലും രസകരമായ ഐതിഹ്യങ്ങൾ ഉണ്ട് .
1540 ലാണ് ക്ഷേത്രത്തിൽ വലിയ വിളക്ക് സ്ഥാപിക്കുന്നത് . വിളക്കുകൾ പണിയുന്ന ഒരു മൂശാരി വലിയ ഒരു വിളക്ക് പണിത് കൊണ്ട് വരികയും , അത്രയും വലിയ വിളക്ക് ഇതുവരെ ആരും കണ്ടിട്ടില്ല എന്നും ഇതെവിടെ സ്ഥാപിക്കും എന്ന് ചോദ്യം ഉയരുകയും ചെയ്തു . മൂശാരി ഉത്തരമില്ലാതെ നിന്നപ്പോൾ ക്ഷേത്രത്തിനകത്തു നിന്ന് ഒരു വിദ്വാൻ തുള്ളി കൊണ്ട് വരികയും , മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കല്പുരയിൽ കൊണ്ട് സ്ഥാപിക്കുകയും ചെയ്തു . വിളക്ക് സ്ഥാപിച്ച ഉടൻ തന്നെ ഒരു ഇടിമിന്നൽ ഉണ്ടാവുകയും , എണ്ണയില്ലാതെ തന്നെ വിളക്കിൽ തിരി കത്തുവാനും തുടങ്ങി . അന്ന് മുതൽ ഇന്ന് വരെ ഈ വിളക്കിലെ തിരി കെട്ടിട്ടില്ല . ഈ സംഭവത്തോടെ അകത്തു നിന്ന് തുളളി കൊണ്ട് വന്ന വിദ്വാനും മൂശാരിയും അപ്രത്യക്ഷമാവുകയും ചെയ്തു . തുള്ളി കൊണ്ട് വന്ന വിദ്വാൻ സാക്ഷാൽ ശിവ ഭഗവൻ ആണെന്നും , മൂശാരി ഭഗവാനിൽ ലയിച്ചു എന്നും വിശ്വസിച്ചു പോരുന്നു .
ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ് ഏഴരപ്പൊന്നാന . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏഴു വലിയ ആനകളും അവയുടെ പകുതി മാത്രം വരുന്ന ഒരാനയുടെയും സ്വർണ്ണത്തിൽ തീർത്ത വിഗ്രഹങ്ങൾ ആണ് ഏഴരപ്പൊന്നാന . പ്ലാവിന്റെ കാതൽ കൊണ്ടുണ്ടാക്കിയ വിഗ്രഹത്തിൽ സ്വർണ്ണം കൊണ്ട് പൊതിഞ്ഞതാണ് ഏഴരപ്പൊന്നാന . ഏഴരപ്പൊന്നാന ക്ഷേത്രത്തിൽ എത്തിയതിന്റെ പിന്നിലും ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞു കേൾക്കുന്നു . അതിൽ ഏറ്റവും പ്രശസ്തമായ ഐതിഹ്യം ഇപ്രകാരമാണ് . കാർത്തിക തിരുന്നാൾ രാമവർമ്മ മഹാരാജാവ് ഏഴരപ്പൊന്നാന വൈക്കത്തപ്പന് കാണിക്കയായി നിർമ്മിച്ച് കൊടുത്തയച്ചതാണെന്നും , യാത്രാമദ്ധ്യ ഇവ ഏറ്റുമാന്നൂർ ക്ഷേത്രത്തിൽ ഇറക്കി വെക്കുകയും , തിരിച്ചു പുറപ്പെടാൻ തുടങ്ങിയപ്പോൾ ആനകൾ വെച്ചിരുന്നിടത്ത് നിന്ന് അനങ്ങിയില്ല എന്നും, അവയിൽ ഉഗ്രസർപ്പങ്ങൾ ചുറ്റിയിരുന്നു എന്നും ,പ്രശ്നം വെച്ചപ്പോൾ അവ ഏറ്റുമാനൂരപ്പന് നടക്കു വെക്കണം എന്നും , അങ്ങിനെ ഒരു ശുഭമുഹൂർത്തത്തിൽ അവ ഏറ്റുമാന്നൂരപ്പന് കാഴ്ചയായി സമർപ്പിച്ചു എന്നുമാണ് പറയപ്പെടുന്നത് .
പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി , ഗണപതി , ശാസ്താവ് , ദുർഗ്ഗാദേവി , നാഗദൈവങ്ങൾ , യക്ഷി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്നു . കൂടാതെ ക്ഷേത്രത്തിനടുത്തായി അന്തിമഹാകാളനും , ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു . എല്ലാ വർഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം . ഉത്സവത്തിന്റെ എട്ടാം നാളാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാന ദർശനം . അന്ന് ഭഗവൻ ഏഴരപൊന്നാനയുടെ പുറത്തെഴുന്നള്ളുന്നത് കാണാൻ ഭക്തജനങ്ങളുടെ പ്രവാഹമാണ് ഉണ്ടാവുന്നത് . ഏഴരപ്പൊന്നാന ദർശനം മഹാപുണ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് .















