ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രികാല യാത്രാവിലക്ക് നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കി.ഒക്ടോബർ 24 വരെ രാത്രി 8 മുതൽ പുലർച്ചെ 5 വരെയാണ് യാത്രാ വിലക്ക്.ഈ സമയങ്ങളിൽ കാൽനടനടക്കാർക്കു പോലും പുറത്തിറങ്ങാൻ അനുവാദമില്ല.അടിയന്തര സേവനങ്ങൾക്കുള്ള വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.ആശുപത്രിയിൽ പോകുന്നവർക്കും ഇളവുണ്ട്.ഡ്യൂട്ടിക്കായി പോകുന്ന ആരോഗ്യ പ്രവർത്തകർക്കും പുറത്തിറങ്ങാൻ അനുമതിയുണ്ട്. നിയന്ത്രണങ്ങൾ വിമാന സർവീസുകളെ ബാധിക്കില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ടിക്കറ്റ് കാണിച്ചാൽ യാത്രാനുമതി ലഭിക്കും.
രാത്രി 8 വരെയാണ് വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി.മസ്കത്ത് – സലാല മുവാസലാത്ത് ബസ് സർവീസ് റദ്ദാക്കി. മറ്റ് ഇന്റർസിറ്റി സർവീസുകൾ, മസ്കത്ത് സിറ്റി, ഫെറി സർവീസുകൾ എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. വൈകിട്ട് 6 ന് സർവീസുകൾ അവസാനിക്കും.മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.എല്ലാത്തരം ഒത്തുചേരലുകൾ അടക്കം നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.ഹെലികോപ്ടറുകളുടെയും ഡ്രോണുകളുടെയും സഹായം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഗവർണറേറ്റുകൾക്കിടയിൽ രാത്രി ചെക്ക് പോയൻറുകളും ഏർപ്പെടുത്തി.
Comments