ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം 18 ആയി. ഒരു മലയാളിയുൾപ്പെടെ 12 പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ച മലയാളി.
ഇപ്പോഴും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സമദ് അല്‍ ശാനില്‍ സ്കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ മരിച്ചത്. മറ്റു ചില വാഹനങ്ങളും വിവിധ ഭാഗങ്ങളിലായി ഒഴുക്കില്‍ പെടുകയും നിരവധി പേര് ഒലിച്ചുപോവുകയും ചെയ്തിരുന്നു. സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ, സ്കൂളുകളിലെയും ക്ലാസുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.