അബുദാബി : അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സന്‍സ്ഥ പ്രതിനിധികളുമായി യു എ ഇ വിദേശകാര്യ-അന്താരാഷ്‌ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ച നടത്തി. ക്ഷേത്ര നിര്‍മാണ പുരോഗതിയെ കുറിച്ച് ശൈഖ് അബ്ദുല്ല, പൂജ്യ ബ്രഹ്മവിഹാരി സ്വാമിയുമായി ചര്‍ച്ച ചെയ്തു. യു എ ഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇത്തരമൊരു പദ്ധതി വിശ്വാസവും പ്രതീക്ഷയും പകരുന്നുവെന്നും ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധത്തിന്റെ, സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഇരുരാജ്യങ്ങളുടെയും സ്ഥിരോത്സാഹമാണ് ഇതിലൂടെ തെളിയുന്നതെന്നും പൂജ്യ ബ്രഹ്മവിഹാരി സ്വാമി പറഞ്ഞു.
ക്ഷേത്ര നിർമ്മാണ പുരോഗതിയില്‍ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അഭിനന്ദനം രേഖപ്പെടുത്തി. ക്ഷേത്ര ഗോപുരത്തിന്റെ രൂപം ആലേഖനം ചെയ്ത ഫലകം ഭാരവാഹികള്‍ ശൈഖ് അബ്ദുല്ലക്ക് സമ്മാനിച്ചു.
ഭാരതത്തിന്റെ പരമ്പരാഗത കലയും വാസ്തുവിദ്യയും സംരക്ഷിക്കുന്നതോടൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പുതിയ കലയും പാരമ്പര്യവും ഇഴചേര്‍ത്ത ക്ഷേത്രം യു എ ഇയ്‌ക്ക് വേണ്ടിയുള്ള ദീര്‍ഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിര്‍മാണ സംഘവും ഹിന്ദുസമൂഹവും പരിശ്രമിക്കുന്നതെന്നും സ്വാമി പറഞ്ഞു.
2019 ഏപ്രില്‍ മാസത്തില്‍ തറക്കല്ലിട്ട ക്ഷേത്രത്തിന്റെ നിര്‍മാണം അതേവര്‍ഷം ഡിസംബറിലാണ് തുടങ്ങിയത്. ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത രീതിയില്‍ തന്നെയാണ് അബുദാബിയിലെ ക്ഷേത്രവും നിര്‍മിക്കുന്നത്.
Comments