ബീജിംഹ്: പരമ്പരാഗത ശത്രുവായി ചൈന മുദ്രകുത്തിയിരിക്കുന്ന തായ്‌വാനെതിരെ പടനീക്കം നടക്കുന്നതായി സൂചന. തെക്കൻ ചൈനാ കടൽ തീരത്ത് കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതാണ് തായ്‌വാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കാനഡയുടെ കാൻവാ ഡിഫൻസ് റിവ്യൂ എന്ന വാർത്താ ഏജൻസിയാണ് ഉപഗ്രഹചിത്രസഹിതം തെളിവ് പുറത്തുവിട്ടത്. ഇത് ശരിവയ്‌ക്കും വിധം ചൈനീസ് പത്രങ്ങളിലെ വാർത്തകളും പുറത്തുവന്നിരിക്കുകയാണ്.
തായ്‌വാനെ പൂർണ്ണമായും പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. കടലിലൂടെ കപ്പൽ വ്യൂഹത്താൽ വളയാനുളള തന്ത്രം ചൈനയെടുക്കുമെന്ന് മുന്നേ അമേരിക്ക തായ്‌വാന് മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാനെതിരെ ശക്തമായ മിസൈലുകൾ തൊടുത്തുകൊണ്ടായിരിക്കും തുടക്കമെന്നാണ് കരുതുന്നത്. ഇതിനായി മുമ്പ് ചൈന ഉപയോഗിച്ചിരുന്ന പരമ്പരാഗത മിസൈലുകളായ ഡിഎഫ്-11, 15 എന്നിവ മാറ്റി പകരം അത്യാധുനികമായ ഡിഫ്-17 തീരത്ത് വിന്യസിച്ചുകഴിഞ്ഞു. ഫ്യൂജിയാൻ, ഗുവാംങ്‌ഡോംഗ് സൈനിക ക്യാമ്പുകളുടെ വിന്യാസം വളരെ പെട്ടന്ന് വർധിപ്പിച്ചത് തായ് വാനെതിരെ നീങ്ങാനാണെന്ന് കാനഡ വ്യക്തമാക്കുന്നു.
പുതിയ മിസൈലുകൾക്ക് കൂടുതൽ ദൂരപരിധി താണ്ടാനാവുമെന്നും തായ്‌വാന്റെ സുപ്രധാന നഗരങ്ങളെ ലക്ഷ്യമാക്കാൻ കഴിയുമെന്നും ചൈനീസ് പത്രമായ സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് വാർത്ത നൽകിയിരിക്കുകയാണ്. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത തായ്‌വാൻ കൊറോണകാലത്ത് എടുത്ത ശക്തമായ നടപടികളാണ് ചൈനയെ വെട്ടിലാക്കിയത്. കൊറോണ വ്യാപനം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് തായ്‌വാനായിരുന്നു.
തായ്‌വാന്റെ നയങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും പരമ്പരാഗതമായി ചൈനയുടെ ഭാഗമായ ഒരു ദ്വീപ് മാത്രമാണെന്നുമാണ് ബീജിംഗ് ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ വാണിജ്യപരമായും പ്രതിരോധപരമായും സൈനികമായും തായ് വാൻ ശക്തിപ്പട്ടതും ചൈനയെ ഏറെ ചൊടിപ്പിച്ചു. തെക്കൻ ചൈനാ കടലിൽ നിന്നും മാറി ചൈന ചെറു ദ്വീപുകൾക്ക് നേരെ പെസഫിക്കിൽ ഇറങ്ങാൻ തുടങ്ങിയതോടെയാണ് അമേരിക്ക ജപ്പാനെ കൂട്ടുപിടിച്ച് വൻ സന്നാഹം കടലിൽ ഒരുക്കിയത്. ചൈനയോടുള്ള എതിർപ്പ് മുതലാക്കി വിയറ്റ്‌നാമിലെ ഗീഗോ ഗാർഷ്യ ദ്വീപിലെ അമേരിക്കൻ താവളവും കൂടുതൽ സജീവമായിക്കഴിഞ്ഞു.
Comments