ദുബായ്: സൂപ്പര്‍ ഓവറില്‍ നിന്നും വീണ്ടും മറ്റൊരു സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്‌ക്ക് എത്തിയത്. ഇതോടെ ഇന്ന് നടന്ന രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ടു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 5 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ജസ്പ്രീത് ബൂമ്രയുടെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ക്ക് മുന്നില്‍ രാഹുലും സംഘവും പകച്ചു. സൂപ്പര്‍ ഓവറില്‍ പഞ്ചാബിന്റെ രണ്ട് വിക്കറ്റുകളും ബൂമ്ര വീഴ്‌ത്തി. 6 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്‌ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നെങ്കിലും രണ്ടാം റണ്ണിന് ശ്രമിച്ച ഡീകോക്ക് റണ്ണൗട്ടാകുകയായിരുന്നു. ഇന്ത്യൻ സ്റ്റാർ പേസർമാരായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബൂമ്രയുടെയും നേർക്കുനേർ പോരാട്ടം കൂടിയായി ആദ്യ സൂപ്പർ ഓവർ മാറിയിരുന്നു.
ഇതോടെ മത്സരം വീണ്ടും മറ്റൊരു സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ടു. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടി. 12 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി ട്രെൻ്റ് ബോൾട്ടിന്റെ ആദ്യ പന്ത് തന്നെ ക്രിസ് ഗെയ്ൽ സിക്സർ പറത്തി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ മായങ്ക് അഗർവാൾ ബൗണ്ടറി നേടിയതോടെ മത്സരം പഞ്ചാബിന് അനുകൂലമായി. നാലാം പന്ത് ബൗണ്ടറിയിലേയ്‌ക്ക് പായിച്ച അഗർവാൾ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്വിന്റണ്‍ ഡീ കോക്കിന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് 176 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു മികച്ചുനിന്നത്. 51 പന്തുകള്‍ നേരിട്ട രാഹുല്‍ 77 റണ്‍സ് നേടി.
Comments