പാരിസ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സമീപത്തെ ഇസ്ലാം പള്ളിയുടെ പങ്ക് അന്വേഷിച്ച് പൊലീസ് . കൊല്ലപ്പെട്ട സാമുവൽ പാറ്റി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വളർത്തുകയാണെന്നും, അദ്ധ്യാപകനെ ഉടൻ മാറ്റിയില്ലെങ്കിൽ വൻ പ്രക്ഷോഭം ഉണ്ടാകുമെന്നും സമീപത്തെ ഇസ്ലാം പള്ളിയുമായി ബന്ധപ്പെട്ടവർ അധികൃതരോട് പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.
സാമുവൽ പാറ്റിയ്‌ക്കെതിരെ ഓൺലൈൻ ക്യാമ്പെയ്നും നടത്തി.അദ്ധ്യാപകൻ കൊല്ലപ്പെട്ട ശേഷം പള്ളി അധികൃതർ ഇത്തരം പോസ്റ്റുകൾ പിൻ വലിച്ചു . അദ്ധ്യാപകന്റെ സ്വകാര്യ വിവരങ്ങളും ഇത്തരത്തിൽ പരസ്യപ്പെടുത്തി .
ഒക്ടോബർ 7 ന് ബ്രാഹീം ക്നിന എന്നയാൾ സാമുവൽ പാറ്റിയ്‌ക്കെതിരെ ഇട്ട പോസ്റ്റിൽ മുഹമ്മദ് നബിയുടെ ചിത്രം കൊണ്ടു വന്ന ശേഷം അദ്ധ്യാപകൻ എല്ലാ മുസ്ലീം കുട്ടികളോടും ക്ലാസിനു പുറത്തുപോവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിലൊരാൾ തന്റെ മകളായിരുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ, തന്റെ മകൾ ക്ലാസിനു പുറത്തു പോകാൻ കൂട്ടാക്കിയില്ലെന്നും അദ്ധ്യാപകൻ നഗ്നനായ വ്യക്തിയുടെ ചിത്രം കാട്ടി അത് മുഹമ്മദ് നബിയാണെന്ന്പറഞ്ഞുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ സംഭവത്തിനു ശേഷമാണ് കൊലപാതകം നടന്നത് . അക്രമി അള്ളാഹു അക്ബര്‍ എന്നും ദൈവം ഏറ്റവും വലിയവനാണെന്നും ആക്രോശിച്ചായിരുന്നു കൊലപാതകം.















