കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരിൽ വ്യാജ ഫോൺവിളി നടത്തി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് യുപി-ഡൽഹി അതിർത്തിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഈ മാസം ആറിനാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിലെ ‘രാജ്കുമാർ’ എന്ന പേരിൽ പരിചയപ്പെടുത്തിയയാൾ വിദ്യാ ബാലകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
വിളി സംശയാസ്പദമാണെന്ന് തോന്നിയ എംഎൽഎ പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരം പരിശോധിച്ച ശേഷമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് പരാതി നൽകിയത്. തുടർന്ന് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പ്രത്യേകസംഘം ഡൽഹിയിലെത്തി അന്വേഷണം നടത്തി.
അന്വേഷണത്തിനിടെ ഫോൺവിളിക്ക് ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ കണ്ടെത്തിയിരുന്നു. സിം കാർഡ് തന്റേതാണെന്ന് ഇയാൾ സമ്മതിച്ചെങ്കിലും ഫോൺ മോഷണം പോയതാണെന്നും കോളിനെക്കുറിച്ച് അറിവില്ലെന്നുമാണ് മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് രണ്ട് പ്രതികളിലേക്കെത്തിച്ചത്.
ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും വിവരസാങ്കേതിക നിയമത്തിലെ 66D വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സമാനരീതിയിലുള്ള വ്യാജ ഫോൺവിളികൾ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിൽ വയനാട് സൈബർ പൊലീസും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.















