കുഞ്ഞിന് ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് നല്‍കിയാല്‍ പതിനെട്ട് വര്‍ഷത്തേയ്‌ക്ക് സൗജന്യ വൈഫൈ സേവനം സ്വന്തമാക്കാം. കേള്‍ക്കുമ്പോള്‍ വളരെ അതിശയമായി തോന്നിയേക്കാം, എങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇന്റര്‍നെറ്റ് കമ്പനിയുടെ വ്യത്യസ്തമായ ഒരു ഓഫറാണിത്. എന്നാല്‍ ഈ ഓഫറിന്റെ ഭാഗമായി തന്റെ പെണ്‍ കുഞ്ഞിന് ട്വിഫിയ എന്നു പേരിട്ടു കൊണ്ട് പതിനെട്ട് വര്‍ഷത്തെ സൗജന്യ വൈ-ഫൈ സേവനം നേടിയിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ദമ്പതികള്‍. കമ്പനിയുടെ ഈ ഓഫറിന്റെ ഭാഗമായി തന്റെ കുട്ടിക്ക് പേര് നല്‍കിയത് സമൂഹം അറിയുന്നതില്‍ ചെറിയൊരു മോശം ഉണ്ടെന്നും അതു കൊണ്ട് തന്നെ തങ്ങളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് സേവന ദാതാവായ ട്വിഫിയാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. ആണ്‍ കുട്ടികള്‍ക്ക് ട്വിഫുസ് എന്നും പെണ്‍ കുട്ടികള്‍ക്ക് ട്വിഫിയ എന്നും പേര് നല്‍കണം എന്നതായിരുന്നു കമ്പനിയുടെ ആവശ്യം. ഇത് തെളിയിക്കുന്നതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, അവ പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ. ഈ ഓഫര്‍ സ്വന്തമാക്കിയ ദമ്പതികള്‍ അവരുടെ മകളുടെ മിഡില്‍ നെയിമാണ് ട്വിഫിയ എന്നാക്കിയത്.
കൂടാതെ കുഞ്ഞിന്റെ പേരില്‍ പലതരത്തിലുള്ള നിക്ഷേപങ്ങള്‍ മാതാപിതാക്കള്‍ നടത്താറുണ്ട്. എന്നാല്‍ വീട്ടില്‍ ഇന്റര്‍നെറ്റിനായി മുടക്കുന്ന തുക മകളുടെ പേരിൽ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. അവള്‍ക്ക് പതിനെട്ട് വയസ്സു കഴിയുമ്പോള്‍ നിക്ഷേപിച്ച ആ തുക കൊണ്ട് അവള്‍ക്ക് ഒരു കാര്‍ വാങ്ങി കൊടുക്കുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
Comments