ന്യൂഡല്‍ഹി: അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള യുദ്ധകപ്പല്‍ ഇന്നു മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗം. ഐ.എന്‍.എസ്. കവരത്തിയാണ് ഇന്ന് നാവികസേനയുടെ ഭാഗമായത്. ഇന്ത്യന്‍ കരസേനാ മേധാവിയെക്കൊണ്ടാണ് നാവികസേന കപ്പല്‍ ഏറ്റുവാങ്ങിയതെന്ന കൗതുകവും സംയുക്തസൈനിക നീക്കത്തിന്റെ മികച്ച ഉദാഹരണമായിരിക്കുകയാണ്. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ജനറല്‍ എം.എം.നരവാനേ നാവികസേനയ്‌ക്കായി യുദ്ധകപ്പല്‍ ഏറ്റുവാങ്ങിയത്.
അതിവേഗം ഇന്ത്യ നിര്‍മ്മിച്ച നാല് യുദ്ധക്കപ്പലുകളില്‍ ഒടുവിലത്തേതാണ് കവരത്തി. ആന്റി സബ്മറൈന്‍ വാര്‍ഫെയറെന്ന സുപ്രധാന യുദ്ധ തന്ത്രത്തിലെ നിർണ്ണായക സ്ഥാനമാണ് ഇനി കവരത്തിക്കുള്ളത്. കമോറാത്ത ക്ലാസ്സില്‍ 28-ാം പദ്ധതിയായാണ് കപ്പലിന്റെ രൂപകല്‍പ്പന. എത്ര ആഴത്തിലും വേഗത്തിലും സഞ്ചരിക്കുന്ന അന്തര്‍വാഹനിയില്‍ ശക്തിയേറിയ റഡാറുകളും ആഴക്കടലിനടിയിലെ ചലനങ്ങള്‍ അറിയാവുന്ന സെന്‍സറുകളും സജ്ജീകരിച്ചിരിക്കുകയാണ്. അന്തർവാഹിനി വ്യൂഹം നന്നായി ഉപയോഗിക്കുന്ന ചൈനക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിരോധമായി കവരത്തി മാറും. അന്തര്‍വാഹിനി വേധ മിസൈലുകള്‍ ജലത്തിലൂടെ വിക്ഷേപിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവരത്തിയിലുള്ളത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് കപ്പല്‍ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയതെന്ന് നാവികസേന അറിയിച്ചു.
Comments