കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിഞ്ഞു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് , കൊറോണ മൂലമുള്ള ന്യൂമോണിയയും, ഹൈപ്പർ ടെൻഷൻ, പ്രമേഹം തുടങ്ങിയവ മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്ന മരണ റിപ്പോർട്ടാണ് പുറത്ത് വന്നത്.
ഹാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ഗുരുതരാവസ്ഥയിലായിരുന്നു. ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ലോകത്ത് എത്രയോ പേർ ഹൃദയാഘാതം വന്നു മരിക്കുന്നു എന്നാതായിരുന്നു ,നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതിനെ തള്ളുന്നതാണ് ഹാരിസിന്റെ മരണ റിപ്പോർട്ട്. കൊറോണ മൂലമുള്ള ന്യുമോണിയ മൂർച്ഛിക്കുകയും ഹൈപ്പർ ടെൻഷനുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ ആശുപത്രി അധികൃതർ വെട്ടിലാവുകയാണ്.
അതേസമയം, കളമശ്ശേരി മെഡിക്കൽ കോളജിൽ അനാസ്ഥയുണ്ടായിട്ടില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം ശരിവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഡോക്ടർമാർ മികച്ച പ്രവർത്തമാണ് കാഴ്ചവെക്കുന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മരിച്ച ഹാരിസിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. ഇന്നലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസറിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ഹാരിസ് മരിക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പോലീസ് സംഘം നടത്തുന്നത്.
Comments