തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ വിശ്വാസികളുടെ പിന്തുണ തേടാൻ സിപിഎം . ശബരിമലയിലെ യുവതീ പ്രവേശനത്തോടെ പാർട്ടിയിൽ നിന്നും അകന്ന വിശ്വാസികളെ വീണ്ടും പാർട്ടിയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു .
ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ലോക്കൽ കമ്മിറ്റികളുടെ പരിധിയിൽ വിശ്വാസികളുടെ യോഗം വിളിച്ച് കൂട്ടാനാണ് പാർട്ടിയുടെ നീക്കം. ദേവസ്വം ബോർഡിനും സ്വകാര്യ ക്ഷേത്രങ്ങൾക്കും സംസ്ഥാനസർക്കാർ നൽകിയ സഹായങ്ങളും ചർച്ചചെയ്യും. ഒപ്പം കാണിക്കയിടാത്തതിനാൽ ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങൾ പ്രതിസന്ധിയില്ലാകുന്നുവെന്ന കാര്യങ്ങളും ചർച്ച ചെയ്യും .
സംസ്ഥാന സെക്രട്ടറി തന്നെ വീടുകൾ കയറിയിറങ്ങി തെറ്റ് ഏറ്റുപറഞ്ഞിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. ഇനിയും വിശ്വാസികളെ കണ്ടില്ലെന്ന് നടിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം കനൽ പോയിട്ട് തരി പോലും കാണില്ലെന്നും മനസ്സിലാക്കിയിട്ടുണ്ട് .
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ യോഗങ്ങൾ നടക്കും. ക്ഷേത്ര, പളളി കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നാണ് വിവരം.
ക്രിസ്ത്യൻ, മുസ്ലീം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികൾ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തണമെന്നും സി.പി.എം കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ലോക്കൽതല യോഗങ്ങളിൽ പങ്കെടുക്കാത്തവരെ നേതാക്കൾ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കും.
യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കൽ കമ്മിറ്റികൾ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബർ പത്തിന് മുമ്പ് പൂർത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി നൽകിയിരിക്കുന്ന നിർദേശം.
Comments