ഷാർജ : ഐപിഎൽ 2020 സീസണിൽ പ്ലേഓഫ് ബർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് തകർത്താണ് മുംബൈ പ്ലേ ഓഫിൽ പ്രവേശിച്ചത്. മികച്ച ഫോമിലായിരുന്നിട്ടും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്ന സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനമാണ് മുംബൈയ്‌ക്ക് വിജയം സമ്മാനിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 5 പന്തുകൾ ബാക്കി നിൽക്കെയാണ് മുംബൈ മറികടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് അടിച്ചെടുത്തത്. മലയാളി ഓപ്പണർ ദേവ് ദത്ത് പടിക്കലിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ദേവ്ദത്ത് 45 പന്തിൽ 74 റൺസെടുത്താണ് പുറത്തായത്. ജോഷ് ഫിലിപ്പിന്റെ 33 റൺസ് പ്രകടനമൊഴിച്ചാൽ ആർസിബി നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. നായകൻ കോഹ് ലിയും ശിവം ദുബെയും ക്രിസ് മോറിസും രണ്ടക്കം കാണാതെ പുറത്തായപ്പോൾ ഡിവില്ലിയേഴ്സ് 15 റൺസാണ് നേടിയത്.
നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് കോഹ് ലിയുടേതടക്കം 3 വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്പ്രീത് ബൂമ്രയാണ് ബാംഗ്ലൂർ നിരയെ തളച്ചത്. ട്രെൻഡ് ബോൾട്ട്, രാഹുൽ ചഹർ, കീറൺ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം പതിയെയാരുന്നു. താളം കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡികോക്കും ഇഷൻ കിഷനും മടങ്ങി. എന്നാൽ പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് പതിയെ തുടങ്ങി. അടിച്ച് കയറി. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് 43 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന് മുംബൈയുടെ വിജയ ശിൽപ്പിയായി മാറി. ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജും യൂസ് വേന്ദ്ര ചാഹലും എന്നിവർ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ് ഒരു വിക്കറ്റും നേടി.















