ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികള്‍ പ്രതികളായ കേസ്സുകള്‍ വിധിപറയാതെ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി. രാജ്യത്തെ നിയമസഭാ സമാജികര്‍ക്കും ലോകസഭയിലേയും രാജ്യസഭയിലേയും പ്രതിനിധികള്‍ക്കുമെതിരായ കേസ്സുകള്‍ വര്‍ഷങ്ങളോളം തീരുമാനമാകാതെ നീട്ടുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം.
സുപ്രീം കോടതിയിലെ ജസ്റ്റിസ് എന്‍.വി.രമണയുടെ ബഞ്ചാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.കൊല്‍ക്കത്ത ഹൈക്കോടതിയിലെ ഒരു കേസ്സ് 35വര്‍ഷമായിട്ടും തീരുമാനമെടുക്കാതെ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതാണ് പരാമര്‍ശവിഷയമായത്. പശ്ചിമബംഗാളിലെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ്സുകള്‍ ഒരു തീരുമാനവുമാകാതെ കെട്ടിക്കിടക്കുന്നുവെന്ന ഹര്‍ജിയാണ് കോടതിയിലെത്തിയത്.
നിരവധി എം.എല്‍.എ മാരും എം.പിമാരും ക്രിമിനല്‍ കേസ്സുകളിൽ പ്രതികളാണ്. എന്നാല്‍ സ്വാധീനം മൂലം കേസ്സുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇത്തരം എല്ലാ കേസ്സുകളും രാജ്യത്തെ മുഴുവന്‍ കോടതികളും ഉടന്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 4400 കേസ്സുകളാണ് രാജ്യത്തെ നിരവധി കോടതികളിലുള്ളത്. പ്രത്യേക കോടതി തന്നെ നിയമസഭാ-ലോകസഭാ സാമാജികരുടെ കേസ്സുകള്‍ പരിഹരിക്കാന്‍ സജ്ജമാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Comments