ദുബായ് : കറുത്ത കുതിരകളാകാൻ കച്ചകെട്ടി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ അനായാസം തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ചൂടി. ക്യാപ്ടൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ഡൽഹി ഉയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 50 പന്തിൽ 68 റൺസെടുത്ത രോഹിത് വിജയമുറപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്. മുംബൈയുടെ അഞ്ചാം കിരീടമാണിത്.
157 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഡികോക്കും രോഹിതും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 45 റൺസിന്റെ നിർണായക അടിത്തറ നൽകി. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ സൂര്യകുമാർ യാദവും ക്യാപ്ടനൊപ്പം സ്കോർ അനായാസം ചലിപ്പിച്ചതോടെ വിജയം ഡൽഹിയിൽ നിന്നകന്നു. സ്കോർ 90 ൽ നിൽക്കെ യാദവ് മടങ്ങിയെങ്കിലും യുവതാരം ഇഷാൻ കിഷൻ കിടിലൻ ഷോട്ടുകളിലൂടെ രോഹിതിനൊപ്പം ടീമിന്റെ സ്കോർ ഉയർത്തി. 137 ൽ വച്ച് രോഹിതിനെ പുറത്താക്കാൻ ഡൽഹിക്ക് കഴിഞ്ഞെങ്കിലും അപ്പോഴേക്കും കിരീടം മുംബൈക്ക് വളരെ അടുത്തെത്തിയിരുന്നു. അവസാന ഘട്ടത്തിൽ തുടരെ തുടരെ വിക്കറ്റ് പോയെങ്കിലും മുംബൈയുടെ വിജയത്തെ തടയാൻ അതൊന്നും പര്യാപ്തമായില്ല. 19 പന്തിൽ 33 റൺസുമായി ഇഷാൻ കിഷൻ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 50 പന്തിൽ 65 റൺസെടുത്ത അയ്യർ പുറത്താകാതെ നിന്നപ്പോൾ 38 പന്തിൽ 56 റൺസെടുത്ത് പന്ത് നല്ല പിന്തുണ നൽകി. ഡൽഹിയുടെ ബാറ്റ്സ്മാന്മാരിൽ ശിഖർ ധവാൻ മാത്രമാണ് ഇവർക്കൊപ്പം രണ്ടക്കം കണ്ടത്. ബൂമ്ര നിറം മങ്ങിയപ്പോൾ ട്രെന്റ് ബോൾട്ടിന്റെ കിടിലൻ ബൗളിംഗാണ് ഡൽഹിയെ പിടിച്ചു കെട്ടിയത്. 22 റൺസിനു മൂന്ന് വിക്കറ്റ് വീണ ഡൽഹിക്ക് വലിയൊരു സ്കോർ ദുഷ്കരമായിരുന്നു. ആദ്യ പന്തിൽ തന്നെ സ്റ്റോനിസ് പുറത്തായത് ഡൽഹിക്ക് വലിയ ആഘാതമായി.
മുംബൈക്ക് വേണ്ടി ബോൾട്ട് 30 റൺസ് വഴങ്ങി മൂന്ന് വികറ്റെടുത്തപ്പോൾ 2 വിക്കറ്റുകൾ വീഴ്‌ത്തി കോട്ടർനിൽ പിന്തുണ നൽകി. നാലോവറിൽ 28 റൺസ് വഴങ്ങിയ ബൂമ്രയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
Comments