മോസ്‌കൊ: കൊറോണ പ്രതിരോധത്തിന് സ്പുട്‌നിക് വാക്‌സിൻ 92 ശതമാനവും ഫലപ്രദമെന്ന് റഷ്യ. പരീക്ഷണ ഫലമനുസരിച്ച് കൊറോണ വൈറസിനെതിരെ പോരാടാൻ തങ്ങളുടെ സ്പുഡ്‌നിക്ക് വാക്‌സിന് ശേഷിയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇന്ത്യ അടക്കം യുഎഇ, ബെലാറസ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ സ്പുഡ്‌നിക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. വാക്‌സിൻ പരീക്ഷങ്ങൾ ആറ് മാസം കൂടി തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്ത കൊറോണ വാക്‌സിനുകളിൽ ഒന്നാണ് സ്പുട്‌നിക് അഞ്ച്. ഓഗസ്റ്റ് മാസത്തിലാണ് സ്പുട്‌നിക്5 വാക്‌സിൻ റഷ്യ രജിസ്റ്റർ ചെയ്തത്. സ്പുട്‌നിക് വാക്‌സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരിൽനിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഫലമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(ആർഡിഐഎഫ്) തലവൻ കിറിൽ ദിമിത്രീവ് പറഞ്ഞു. മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി നാൽപ്പതിനായിരം പേരിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.
അതേസമയം തങ്ങൾ നിർമ്മിച്ച കൊറോണ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി യുഎസ് മരുന്നു കമ്പനിയായ ഫൈസർ കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്നും ഉടൻ തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഫൈസർ വ്യക്തമാക്കിയിട്ടുണ്ട്.
Comments