ലഡാക്ക് അതിര്‍ത്തിയില്‍ മൂന്ന് ഘട്ടങ്ങളായി സൈനിക പിന്മാറ്റത്തിന് ഇന്ത്യ ചൈന ധാരണ. നവംബര്‍ ആറിന് ചുഷൂളില്‍ വെച്ച് നടന്ന സൈനിക തല ചര്‍ച്ചയിലാണ് നിയന്ത്രണരേഖയില്‍ നിന്ന് സൈനിക പിന്മാറ്റം നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയായത്.
സൈനിക നയതന്ത്ര തലത്തില്‍ തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ലഡാക്ക് മേഖലയില്‍ സൈനിക പിന്മാറ്റം നടത്താന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച് ഈ വര്‍ഷം ഏപ്രില്‍ മാസത്തിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്ക് അതിര്‍ത്തിയിലെ സാഹചര്യം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടം എന്ന രീതിയില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് നദീതീരത്ത് നിന്ന് ടാങ്കുകളും ആയുധം വഹിച്ചുള്ള സൈനിക വാഹനങ്ങളും പിറകിലേയ്‌ക്ക് മറ്റും. എന്നാല്‍ സ്ഥിരമായുള്ള നിരീക്ഷണം തുടരാം. പാംഗോങ് നദിക്കരയുടെ തെക്കന്‍ മേഖലയിലെയും വടക്കന്‍ മേഖലയിലെയും സൈനിക വിന്യാസം കുറയ്‌ക്കാനാണ് മറ്റൊരു തീരുമാനം.
വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, ബ്രിഗേഡിയര്‍ ഗായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ധാരണയനുസരിച്ച് ചൈന നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും ഇന്ത്യ സൈനികരെ പിന്‍വലിക്കുക. കൂടാതെ ധാരണകള്‍ തെറ്റിച്ച് ചൈനയുടെ ഭാഗത്ത് നിന്ന് കടന്നുകയറ്റ ശ്രമം ഉണ്ടായാല്‍ നേരിടുന്നതിനായി വ്യോമസേനയുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സും അത്യാധുനിക ടാങ്കുകളും ലഡാക്ക് മേഖലക്കടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയ്ക്ക് കരുത്തായി തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനിയായ ഐഎന്‍എസ് വാഗിര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. മസഗോണ്‍ ഷിപ്പ്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തര്‍വാഹിനി രാജ്യത്തിന് സമര്‍പ്പിച്ചത്.
സ്‌കോര്‍പീന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് വാഗിര്‍. ഇന്ത്യന്‍ നാവിക സേനയുടെ പ്രൊജക്ട് 75 ന്റെ ഭാഗമായാണ് വാഗിര്‍ നിര്‍മ്മിച്ചത്. മസ്ഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിനാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുന്നിതിനുള്ള ചുമതല നല്‍കിയിരുന്നത് .ഫ്രഞ്ച് നാവിക സേനയും, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസും സംയുക്തമായി രൂപകല്‍പ്പന ചെയ്ത വാഗിര്‍ സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തിന്റെ ഭാഗമാണ്. അന്തര്‍വാഹിനികളില്‍ ഒന്നാമത്തേത് ഐ.എന്‍.എസ് കാല്‍വരിയാണ്. 2015 ല്‍ രാജ്യത്തിന് സമര്‍പ്പിച്ച ഐന്‍എസ് കാല്‍വരി 2017 ലാണ് ഔദ്യോഗികമായി നാവിക സേനയ്‌ക്ക് കൈമാറിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഐഎന്‍എസ് വാഗിര്‍ നാവിക സേനയ്‌ക്ക് ഔദ്യോഗികമായി കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പടിഞ്ഞാറന്‍ നാവിക കമാന്റ് മേധാവി വൈസ് അഡ്മില്‍ ആര്‍.ബി പണ്ഡിറ്റ് പറഞ്ഞു. നിലവില്‍ രണ്ട് കാല്‍വരി ക്ലാസ് അന്തര്‍വാഹിനിയാണ് നാവിക സേനയ്‌ക്കുള്ളത്. അധികം വൈകാതെ ബാക്കിയുളള നാല് അന്തര്‍വാഹിനികള്‍ കൂടി ലഭിക്കുമെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാല്‍വരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തര്‍വാഹിനിയായ വാഗ്ഷീറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
പ്രതിരോധ മേഖലയുടെ കരുത്ത് വീണ്ടും വര്‍ധിപ്പിച്ച് ഡിആര്‍ഡിഒ. ഇതിന്റെ ഭാഗമായി നവംബര്‍ 4ന് നടന്ന പിനാക മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പിനാകയുടെ പരീക്ഷണം നടന്നത്.
ആറ് റോക്കറ്റുകളുടെ പരീക്ഷണമാണ് ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശിവന്റെ വില്ലിന്റെ പേരിട്ട് ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറില്‍ നിന്ന് 44 സെക്കന്‍ഡില്‍ 12 റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാം. 90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുള്ള റോക്കറ്റുകളാണ് പിനാക.
കാര്‍ഗില്‍ യുദ്ധ വേളയില്‍ പ്രഹരശേഷി തെളിയിച്ച പിനാക റോക്കറ്റുകളില്‍ ടെലിമിനേറ്ററി, റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ടാര്‍ഗറ്റിംഗ് സിസ്റ്റം എന്നിവയുണ്ട്. ഏതു കാലാവസ്ഥയെയും അതിജീവിക്കാമെന്നതാണ് പിനാക റോക്കറ്റുകളുടെ പ്രധാന പ്രത്യേകത. റോക്കറ്റ്, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ്, ലോഡര്‍ വെഹിക്കിള്‍, ഡിജിക്കോറ മെറ്റ് റഡാര്‍ എന്നിവയാണ് പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ളത്.
Comments