ദൈവം വരദാനമായി നൽകിയ കളിമികവ് ആവോളം ആഘോഷിച്ച് അയാൾ ഒടുവിൽ ദൈവത്തിന്റെ കയ്യിലേക്ക് തന്നെ മടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന ഡീഗോ അർമാൻഡോ മറഡോണ..അസാമാന്യമായ ശരീര പുഷ്ടിയോ ഏത് ഡിഫൻഡറേയും നേരിടാൻ കഴിവുള്ള ശക്തിയോ ഉള്ള ആളായിരുന്നില്ല ആ അഞ്ചടി അഞ്ചിഞ്ചുകാരൻ. പക്ഷേ അസാധാരണമായ പന്തടക്കം കൊണ്ട് എതിരാളികളെപ്പോലും ഞെട്ടിക്കുകയും അവരാൽ ആരാധിക്കപ്പെടുകയും ചെയ്തു അയാൾ..
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഷാന്റിയിലായിരുന്നു ജനനം. കുട്ടിക്കാലത്തെ ദാരിദ്ര്യത്തെ മറികടന്നത് കളിക്കളങ്ങളിൽ നേടിയ എണ്ണം പറഞ്ഞ ഗോളുകൾ കൊണ്ടായിരുന്നു. കളി അവസാനിപ്പിക്കുമ്പോൾ അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 459 കളികളിൽ നിന്ന് 259 ഗോളുകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫുട്ബോൾ ഇതിഹാസമാരെന്ന ചോദ്യത്തിന് പെലെയേയും കടന്ന് മറഡോണ മുന്നേറിയപ്പോൾ ഫിഫയ്‌ക്ക് നിയമങ്ങൾ മാറ്റിയെഴുതേണ്ടി വന്നു. ഒടുവിൽ രണ്ടു പേരെ ഇതിഹാസങ്ങളായി പ്രഖ്യാപിച്ച് ഫിഫ തടിതപ്പി.
ലോസ് സെബൊല്ലിറ്റാസ് ടീമിനെ നയിച്ച് ക്ലബ്ബ് ഫുട്ബോളിലേക്ക് കാലെടുത്തുവച്ച ആ കൗമാരക്കാരന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പതിനാറാം വയസ്സിൽ അന്താരാഷ്‌ട്ര മത്സരത്തിൽ അരങ്ങേറിയ പയ്യൻ വളരെ പെട്ടെന്ന് കളിക്കമ്പക്കാരുടേയും നിരൂപകരുടേയും ഇഷ്ടതാരമായി. ഫുട്ബോളിന്റെ രാജാക്കന്മാരെ തീരുമാനിക്കുന്ന ലോകകപ്പിൽ അർജന്റീനയെ ജയിപ്പിക്കുന്നിടം വരെ അതെത്തുകയും ചെയ്തു.
1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗോൾ പിറന്നത്. ഇംഗ്ലീഷ് ഗോളിയായ പീറ്റർ ഷിൽട്ടനും മുകളിലേക്ക് ഉയർന്ന് മറഡോണ ഹെഡ് ചെയ്തപ്പോൾ അതിനൊപ്പം കയ്യുമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം. പിന്നീടൊരിക്കൽ അന്നെന്റെ തലയും ദൈവത്തിന്റെ കയ്യുമാണ് ഗോളടിച്ചത് എന്ന് മറഡോണ പരോക്ഷമായും സമ്മതിക്കുകയും ചെയ്തു. പിന്നീട് അതേ കളിയിൽ തന്നെ സ്വന്തം പകുതിയിൽ നിന്ന് പന്തുമായി പാഞ്ഞ് അസാമാന്യ വേഗതയോടെ ഇംഗ്ലണ്ടിന്റെ ഗോൾ വല കുലുക്കിയതും അവിസ്മരണീയമായി.
ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാഴ്സലോണയിലേക്കും പിന്നീട് നാപ്പോളിയിലേക്കുമെത്തിയ ക്ലബ്ബ് ഫുട്ബോൾ ജീവിതം. പ്രശസ്തിയിലേക്ക് അടിവച്ച് കയറുന്നതിനിടെ പെട്ടെന്നായിരുന്നു ജീവിതം കൈവിട്ട് പോയത്. കൊക്കെയ്ന് അടിമയായി കത്തി നിൽക്കുമ്പോൾ തന്നെ വിരമിക്കേണ്ടി വന്ന അവസ്ഥ. പല പ്രാവശ്യം ഡോപ്പിംഗ് ടെസ്റ്റിൽ പിടിക്കപ്പെട്ടു. താളം തെറ്റിയ ജീവിതവുമായി നിരവധി പ്രശ്നങ്ങളിലേക്ക് അയാൾ ഡ്രിബിൾ ചെയ്തു പോയി.
2004 ൽ ശക്തമായ ഹൃദയസ്തംഭനത്തെ നേരിട്ട് മരണമോ ജീവിതമോ എന്ന അവസ്ഥയിൽ നിന്നുമാണ് മറഡോണ തിരിച്ചു വന്നത്.
2008 ൽ അർജന്റീനയുടെ കോച്ചായെങ്കിലും 2010 ലെ ലോകകപ്പിൽ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ക്വാർട്ടറിൽ ജർമ്മനിയോട് തോറ്റ് പുറത്തായതോടെ മറഡോണയും പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക് പോയി. പിന്നീട് ക്ലബ്ബ് ടീമുകൾക്കൊപ്പം പരിശീലകനായി അവസാനം വരേയും മറഡോണ ഫുട്ബോളിനെ സ്നേഹിച്ച് തന്നെ ജീവിച്ചു.
കോണ്ട്രവേഴ്സ്യൽ എന്ന ഇംഗ്ലീഷ് വാക്കിന് പര്യായമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ ജീവിതമായിരുന്നു മറഡോണയുടേത്. ആർക്കും മനസ്സിലാക്കാൻ കഴിയാത്ത മനസ്സും ജീവിതവും. പക്ഷേ ഒന്നു മാത്രം എല്ലാവർക്കും അറിയാമായിരുന്നു..
ദൈവം ഫുട്ബോളിന് വേണ്ടി മാത്രം ഭൂമിയിലേക്ക് ഇറക്കി വിട്ട മനുഷ്യനാണതെന്ന്..
നന്ദി മറഡോണ- കാൽപ്പന്തുകളി ഭ്രാന്തന്മാർക്ക് നൽകിയ ഇതിഹാസ തുല്യമായ കളി വിരുന്നുകൾക്ക്..
Comments