മിലാൻ: ഒരു ഹാൻഡ് ബാഗിന്റെ വില 52 കോടി രൂപ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. വജ്രങ്ങളും ഇന്ദ്രനീല കല്ലുകളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ബാഗ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹാൻഡ് ബാഗാണ്. ഇറ്റാലിയന്‍ ആഢംബര ബ്രാന്‍ഡ് കമ്പനിയായ ബൊവാറിനി മിലെനെസിയാണ് ബാഗ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ പിതാവിന്റെ സ്മരണയ്‌ക്കായാണ് ഇത്തരമൊരു അപൂർവ്വ ബാഗ് പുറത്തിറക്കാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ സഹ സ്ഥാപകനായ മറ്റിയോ റോഡോൾഫോ വ്യക്തമാക്കുന്നത്.
ചീങ്കണ്ണിയുടെ തോൽ സംസ്‌കരിച്ചാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോൾഡ് പൂമ്പാറ്റകളെ ബാഗിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ നാല് പൂമ്പാറ്റകളിൽ വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. മൂന്ന് ചിത്രശലഭങ്ങളിൽ ഇന്ദ്രനീല കല്ലുകളും അവശേഷിക്കുന്ന മൂന്നെണ്ണത്തിൽ വിശിഷ്ട രത്‌നങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സമുദ്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാഗ് സിഡൈൻ ചെയ്തത്. സമുദ്രത്തിന്റെ നിറത്തിന് അനുസൃതമായാണ് ബാഗിന്റെ കളർ തീരുമാനിച്ചതും പൂമ്പാറ്റകളിൽ കല്ലുകൾ പതിപ്പിച്ചതും. ബാഗ് വിറ്റു കിട്ടുന്നതിൽ ഒരു വിഹിതം സമുദ്ര ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചിട്ടുണ്ട്. കമ്പിളി ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്.
ഉടമസ്ഥന്റെ പേര് പതിപ്പിച്ചു നൽകുമെന്നതാണ് ബാഗിന്റെ മറ്റൊരു പ്രത്യേകത. ബാഗ് നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ഉപഭോക്താവിനെ ലൈവായി കാണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആയിരം മണിക്കൂറുകളാണ് ഒരു ബാഗ് നിര്‍മിക്കാന്‍ വേണ്ടി വരുന്നതെന്നും കമ്പനി പറയുന്നു.
Comments