ഇന്ന് ലോക എയിഡ്‌സ് ദിനം. ഉത്തരവാദിത്വം പങ്കുവയ്ക്കാം..ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായാണ് ലോകം ഇന്ന് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ എയ്ഡ്‌സ് കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനമായും ലോക രാജ്യങ്ങൾ ചെയ്ത് വരുന്നത്. എയ്ഡ്‌സ്് ദിനാചരണത്തിന്റെ 32-ാം വാർഷികം ആചരിക്കുമ്പോൾ ഇന്ന് പലർക്കും ഇത്തരം രോഗാവസ്ഥ എങ്ങനെയാണ് പകരുന്നത്, പകരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, രോഗബാധിതരുമായി ഇടപഴകുമ്പോൾ രോഗം പകരുമോ എന്ന കാര്യങ്ങളിലൊക്കെ ഇന്നും സംശയങ്ങൾ ഏറെയാണ്. ഇതിനുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനത്തിൽ ലക്ഷ്യമിടുന്നത്.
വൈദ്യ ശാസ്ത്രം അക്വയേഡ് ഇമ്യൂണോ ഡെഫിഷൻസി സിന്‌ഡ്രോം അഥവാ എയ്ഡ്‌സ്് എന്ന് പേരിട്ടു വിളിക്കുന്ന ഈ രോഗത്തിന് കാരണക്കാർ ഹ്യൂമൺ ഇമ്യൂണോ വൈറസുകളാണ്. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിലാണ് ഈ വൈറസുകളെ ആദ്യം കണ്ടെത്തിയത്. പക്ഷെ ചിമ്പാൻസികളിൽ നിന്ന് എങ്ങനെയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത് എന്നോ ഈ രോഗത്തിനുള്ള പ്രതിവിധി എന്ത് എന്നോ വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ലോകത്തുണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ ഈ രോഗം റിട്രോവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ലെന്റിവൈറസ് ജീനാണ് എച്ച്‌ഐവിയുടേത്. എച്ച്‌ഐവി 1, എച്ച്‌ഐവി 2 എന്നിങ്ങനെ രണ്ട് സ്പീഷിസുകളാണ് മനുഷ്യനെ ആക്രമിക്കുന്നത്. ഇതിൽ എച്ച്‌ഐവി 1 ആണ് ഏറ്റവും കൂടുതൽ ആക്രമകാരിയായി കാണപ്പെടുന്നത്.
ലോകാരോഗ്യ സംഘടനയിലെ ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്ഡ്‌സിന്റെ രണ്ട് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർമാരായ ജെയിംസ് ഡബ്ല്യൂ ബെന്നും, തോമസ് നെട്ടരും ചേർന്ന് 1987ലാണ് എയിഡ്‌സ് ദിനാചരണം എന്ന ആശയം മുന്നോട്ട് വച്ചത്. ഐക്യരാഷ്‌ട്ര സഭയിലെ എയിഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയായിരുന്നു. തുടർന്ന് 1988 ഡിസംബർ 1ന് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടന, യു.എൻ.എച്ച്.സി.ആർ., യൂണിസെഫ്, യു.എൻ.ഡി.പി., യു.എൻ.എഫ്.പി.എ., യൂനെസ്‌കോ, ഐ.എൽ.ഒ., ഡബ്യു.ഇ.പി., യു.എൻ.ഒ.ഡി.സി., ലോകബാങ്ക് എന്നിവയാണ് യുഎൻ എയിഡ്‌സ് പരിപാടിയുടെ പ്രധാന പങ്കാളികൾ. ഇന്ത്യയിൽ ദേശീയ എയിഡ്‌സ് നിയന്ത്രണ സംഘടനയും കേരളത്തിൽ കേരള സംസ്ഥാന എയ്ഡ്‌സ്് നിയന്ത്രണ സംഘവുമാണ് ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അതേസമയം 2019 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകമാനം 3,80,00000 പേർ എച്ച് ഐ വി ബാധിതരാണ്. ഇതിൽ 3,60,00000 പേർ പ്രായപൂർത്തിയായവരാണ്. 18 ലക്ഷം പേർ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.
2019ൽ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ൽ എച്ച്‌ഐവി ബാധിച്ച് മരിച്ചത്. 2010ന് ശേഷം ഓരോ വർഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരിൽ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
1981 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയിൽ കുറഞ്ഞു. 2017ൽ 87,590 പേർക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേർ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോർട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.















