തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ഔദ്യോഗികമായി രണ്ടുതവണ എതിര്‍പ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍. അന്നത്തെ തിരുവാഭരണം കമ്മിഷണറായിരുന്ന റജിലാലിന് മുകളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റി പുതിയ റിപ്പോര്‍ട്ട് നല്‍കേണ്ടിവന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡ് അംഗം എ. അജികുമാറിനെയും കൊല്ലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2025 ജൂലൈ 30-ന് ദേവസ്വം സെക്രട്ടറിക്ക് നല്‍കിയ ആദ്യ കത്തില്‍, ദ്വാരപാലക ശില്‍പങ്ങളിലെ നിലവിലെ സ്വര്‍ണപ്പൂശല്‍ വേര്‍തിരിച്ചെടുത്ത് അതേ സ്വര്‍ണം ഉപയോഗിച്ച് വീണ്ടും പൂശാനുള്ള സാങ്കേതികവിദ്യ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിനില്ലെന്ന് റജിലാല്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണപ്പൂശല്‍ നടത്തണമെന്നാണ് അദ്ദേഹം ശുപാര്‍ശ ചെയ്തത്.
ആദ്യ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 8-ന് സമാനമായ ഉള്ളടക്കത്തോടെ രണ്ടാമത്തെ കത്തും അദ്ദേഹം നല്‍കി. ഇതിന് പിന്നാലെയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇടപെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പൂശല്‍ ജോലികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ഏല്‍പ്പിക്കണമെന്ന നിലപാട് സ്വീകരിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രശാന്ത് വാക്കാല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തുടര്‍ന്ന് മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് ഓഗസ്റ്റ് 25-ന് റജിലാല്‍ ദേവസ്വം സെക്രട്ടറിക്ക് സമര്‍പ്പിച്ചതായും അന്വേഷണസംഘം പറയുന്നു.
തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും സഹായിക്കാനാണ് പി.എസ്. പ്രശാന്തും എ. അജികുമാറും ഈ തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ബോര്‍ഡിന്റെ ആദ്യഘട്ട തീരുമാനങ്ങളില്‍ ഒപ്പുവെച്ചിരുന്ന മറ്റൊരു അംഗമായ ജി. സുന്ദരേശനും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിനെതിരെയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.















