ന്യൂഡൽഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുർക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദ്ദേശം നൽകിയതായി സൂചന. പാകിസ്താന് പിന്തുണ നൽകാനാണ് എർദോഗാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എർദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കൻ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്താനുമായി ചേർന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സുലൈമാൻ ഷാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ അബു എസ്മയുടെ പരാമർശമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിലെ ഭീകരർക്ക് പിന്തുണ നൽകണമെന്ന് തുർക്കി ആഗ്രഹിക്കുന്നതായി എസ്മ വ്യക്തമാക്കിയിരുന്നു. കശ്മീരിലേക്ക് പോകാൻ തയ്യാറുള്ളവർ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ പാക് ഭീകര സംഘടനകൾക്ക് പിന്തുണ നൽകാനാണ് ഇവരെ ഉപയോഗിക്കുന്നത്. രഹസ്യമായി ഭീകരരെ തെരഞ്ഞെടുത്ത് കശ്മീരിലേക്ക് കയറ്റി അയയ്‌ക്കാനാണ് ലക്ഷ്യമിടുന്നത്.
കശ്മീർ വിഷയത്തിൽ യുഎന്നിൽ ഉൾപ്പെടെ പാകിസ്താനു വേണ്ടി ശക്തമായി വാദിച്ച ആളാണ് എർദോഗാൻ. ഇതിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവും അറിയിച്ചിരുന്നു. പാകിസ്താനും ചൈനയുമായി ചേർന്ന് ഇന്ത്യക്കെതിരെ പദ്ധതികൾ നടപ്പാക്കാൻ തുർക്കി ശ്രമിക്കുന്നുവെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ സമീപകാലത്ത് നടന്ന കലാപങ്ങളിൽ പങ്കുള്ള പോപ്പുലർ ഫ്രണ്ടെന്ന മതതീവ്രവാദ സംഘടനയ്‌ക്ക് തുർക്കിയിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇന്ത്യൻ അതിർത്തികളിൽ ആക്രമണത്തിനെത്തിയാൽ അതാരായാലും തിരിച്ച് പോകില്ലെന്ന് ഇന്ത്യൻ സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നും ഭീകരരെ നിർദാക്ഷിണ്യം ഇല്ലാതാക്കുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments