ടെഹ്‌റാന്‍: അമേരിക്കയിലെ ഭരണമാറ്റം ഉപയോഗപ്പെടുത്തി ഇറാന്‍ എണ്ണ നീക്കം ശക്തമാക്കുന്നു. അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയ വെനസ്വേലയ്‌ക്കായി ക്രൂഡോയില്‍ എത്തിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. പത്തു എണ്ണക്കപ്പലുകള്‍ വെനസ്വേലയിലേക്ക് ടെഹ്‌റാനില്‍ നിന്ന് പുറപ്പെട്ടതായാണ് വിവരം. വെനസ്വേലയിലെ ഭരണകൂടത്തിനെതിരെ അമേരിക്കയുടെ എതിര്‍പ്പ് മറികടന്നാണ് ഇറാന്റെ നീക്കം. ഇറാന്റെ ആണവ പദ്ധതികളെ തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യരംഗത്തുമുള്ള നിയന്ത്രണ ങ്ങളേയും ഇറാന്‍ ലംഘിക്കുന്നതിനിടെയാണ് വ്യാപാര മേഖല വികസിപ്പിക്കുന്നത്. അന്താരാഷ്‌ട്ര രംഗത്തും നിരന്തരം പ്രസ്താവനകളിറക്കിയിരുന്ന ഇറാന്‍ ട്രംപിന്റെ ഭരണം മാറുന്ന സമയം നോക്കിയാണ് പുതിയ വാണിജ്യ തന്ത്രങ്ങള്‍ പയറ്റുന്നത്.
കഴിഞ്ഞ മെയ് മാസം 24-ാം തീയതിയാണ് ഇറാന്‍ ആദ്യം വെനസ്വേലയിലേക്ക് എണ്ണ കയറ്റിവിട്ടത്. ബൊളീവിയന്‍ സൈനികരുടെ അകമ്പടിയോടെയാണ് അമേരിക്കന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ ആഴക്കടലില്‍ നിന്ന് കപ്പലിനെ അന്ന് വെനസ്വേല തീരത്തേക്ക് എത്തിച്ചത്. ഇറാന്റെ നടപടിയെ അമേരിക്ക അന്ന് ശക്തമായി എതിര്‍ത്തിരുന്നു. നാലു കപ്പലുകള്‍കൂടി ഇറാന്‍ മെയ്-ജൂണ്‍ മാസങ്ങളിലായി വെനസ്വേലയിലേക്ക് അയച്ചിരുന്നു.
രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്നതിനെ തടയുന്ന അമേരിക്കന്‍ നയം ഏകാഥിപത്യ സമീപനമാണ് കാണിക്കുന്നതെന്ന് അന്നത്തെ എതിര്‍പ്പുകളെ തള്ളി ഇറാന്‍ പ്രസ്താവിച്ചിരുന്നു. ജനങ്ങളുടെ ആവശ്യത്തിനാണ് ഒരു രാജ്യത്തേക്ക് ഇന്ധനം കയറ്റിവിടുന്നതെന്നും ഇറാന്‍ പറഞ്ഞു.വെനസ്വേലയുടെ മദൂറോ ഭരണകൂടത്തിനെ അമേരിക്കയടക്കം 50ലധികം രാജ്യങ്ങള്‍ എതിര്‍ത്ത ശേഷമാണ് ഇറാന്‍ സഹായങ്ങളുമായി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുവായിദോവിനാണ് അന്താരാഷ്‌ട്ര പിന്തുണയുള്ളത്.















