മിലാന്‍: ഇറ്റാലിയന്‍ സിരി ഏയില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളിയും ജയിച്ച് മുന്നേറി മിലാനും പോയിന്റ് നില മെച്ചപ്പെടുത്തി. ഇതിനിടെ മറ്റ് മൂന്ന് മത്സരങ്ങള്‍ സമനിലയിൽ കലാശിച്ചു. നാപ്പോളി ക്രോട്ടോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ മിലന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സാംപദോറിയയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ റോമ സാസുവോള, പാര്‍മ ബെനവെന്റോ, വെറോണ കാഗ്ലിയാരി പോരാട്ടങ്ങളെല്ലാം സമനിലയില്‍ പിരിഞ്ഞു.
നാപ്പോളി ക്രോട്ടോണ മത്സരത്തില്‍ 31-ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സിഗ്നേയാണ് ആദ്യ ഗോളടിച്ചത്. 58-ാം മിനിറ്റില്‍ ഹിര്‍വിംഗ് ലോസാനോ രണ്ടാം ഗോള്‍ നേടി. ഡീഗോ ഡെമേ 76-ാം മിനിറ്റിലും ആന്ദ്രേ പെറ്റാഗ്ന 91-ാം മിനിറ്റിലും മൂന്നൂം നാലും ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചു.
എ.സി.മിലാന്‍ 2-1നാണ് സാംപദോറിയയെ തോല്‍പ്പിച്ചത്. ഫ്രാങ്ക് കെസ്സേ 45-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ മിലാന്റെ ആദ്യ ഗോള്‍ നേടി. 77-ാം മിനിറ്റില്‍ സാമു കാസ്റ്റിലേജോ രണ്ടാം ഗോളും സ്വന്തമാക്കി. മറുപടിയായി സാംപദോറിയ 82-ാം മിനിറ്റില്‍ ആല്‍ബിന്‍ എകദാലിയിലൂടെ ലീഡ് 1-2 ആക്കി കുറച്ചു.
മറ്റ് മത്സരങ്ങളില്‍ വെറോണ കാഗ്ലിയാരി പോരാട്ടം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. വെറോണയ്‌ക്കായി 21-ാം മിനിറ്റില്‍ മാത്തിയ ഗോള്‍ നേടി. റാസ്വാന്‍ മാറിന്‍ കാഗ്ലിയാരി ക്കായി 48-ാം മിനിറ്റില്‍ സമനില പിടിച്ചു. പാര്‍മ ബെനവെന്റോ മത്സരവും റോമ സാസുവോളാ പോരാട്ടവും ഗോള്‍രഹിതമായി അവസാനിച്ചു.
Comments