ലണ്ടൻ: അലർജിയുള്ളവർ ഫൈസർ ബയോടെകിന്റെ കൊറോണ വാക്സിൻ സ്വീകരിക്കരുതെന്ന് നിർദ്ദേശം. ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററാണ് നിർദ്ദേശം നൽകിയത്. ആദ്യ ദിവസം വാക്സിൻ സ്വീകരിച്ച രണ്ടു പേർക്ക് കുത്തിവെയ്പ്പ് സ്വീകരിച്ചതിനെ തുടർന്ന് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വാക്സിൻ സ്വീകരിച്ചവരിൽ രണ്ടു പേർക്ക് അനഫെലക്ടോയ്ഡ് റിയാക്ഷൻ ഉണ്ടായതിനെ തുടർന്നാണ് നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതെന്ന് നാഷണൽ ഹെൽത്ത് സർവ്വീസ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് വ്യക്തമാക്കി.
വാക്സിൻ സ്വീകരിച്ച രണ്ട് നാഷണൽ ഹെൽത്ത് സർവ്വീസ് ജോലിക്കാർക്കാണ് പ്രതികൂല ഫലങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരുവരും അലർജിയുള്ളവരാണ്. പുതിയ വാക്സിൻ നൽകുമ്പോൾ സ്വീകരിക്കാറുള്ള സാധാരണ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മുൻപ് അലർജി റിപ്പോർട്ട് ചെയ്തിട്ടുള്ളവർ വാക്സിൻ സ്വീകരിക്കരുതെന്ന് നിർദ്ദേശിക്കുന്നതെന്ന് സ്റ്റീഫൻ പോവിസ് പറഞ്ഞു.
ഫൈസർ കൊറോണ പ്രതിരോധ വാക്സിന് ആദ്യ അംഗീകാരം നൽകിയത് ദ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്റ്റ്സ് റെഗുലേറ്ററി ഏജൻസിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് എംഎച്ച്ആർഎ അറിയിച്ചു. അതേസമയം മൂന്ന് ഘട്ട പരീക്ഷണങ്ങളിലും മുൻപ് അലർജി ഉണ്ടാക്കിയവരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫൈസർ അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച്ചയാണ് ബ്രിട്ടണിൽ ഫൈസർ വാക്സിൻ വിതരണം ആരംഭിച്ചത്. പ്രായമായവർക്കും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ കൊറോണ വാക്സിൻ വിതരണം ചെയ്യുന്നത്.
Comments