കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ബലൂണുകൾ. ഉത്സവങ്ങൾക്ക് പോയാൽ ബലൂൺ വാങ്ങാതെ വീടുകളിലേക്ക് മടങ്ങുന്നവർ അപൂർവ്വമായിരിക്കും.വിവിധ വർണ്ണങ്ങളിലും ആകൃതിയിലുമുള്ള ബലൂണുകൾ കുട്ടികളെ പോലെ തന്നെ മുതിർന്നവരെയും ആകർഷിക്കുന്നു. ഉത്സവപ്പറമ്പുകളിലെ നിറ സാന്നിദ്ധ്യമായ ബലൂണുകളുടെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടി.വി.കോം വേൾഡ് ഓഫ് ഇൻവെൻഷന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.
മൃഗങ്ങളുടെ മൂത്ര സഞ്ചിയിൽ നിന്ന്ും കുടലിൽ നിന്നുമാണ് ബലൂണുകളുടെ ചരിത്രം ആരംഭിക്കുന്നത്. നൂറ്റാണ്ടുകൾക്ക് നമുൻപ് മൃഗങ്ങളുടെ മൂത്ര സഞ്ചിയിൽ വെള്ളം നിറച്ചുണ്ടാക്കിയ കളി പാവകൾ ഉപയോഗിച്ചിരിന്നുവത്രേ. ഇത് കൂടാതെ കവലകളിൽ ആളുകളെ രസിപ്പിക്കുന്നതിനായി വിദൂഷകന്മാരും കോമാളികളും കുടലുകളും, മൂത്ര സഞ്ചിയും ഊതി വീർപ്പിക്കാറുണ്ടായിരുന്നു. ഇവ വീർത്തുവരുമ്പോൾ പല തരം രൂപങ്ങളാണ് ഉണ്ടായി വരുക. ഇത് കാണാനായി നിരവധി ആളുകളും തടിച്ച് കൂടിയിരുന്നു.
യൂറോപിലെ അസ്റ്റെക് വംശജരാണ് മൃഗങ്ങളുടെ കുടലുകൾ ഊതി വീർപ്പിച്ച് പല തരം രൂപങ്ങൾ ഉണ്ടാക്കിയിരുന്നത്. ബലി നൽകുന്ന മൃഗങ്ങളുടെ കുടലുകളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മനുഷ്യരുടെ ശവങ്ങളിൽ നിന്നെടുത്ത കുടലുകളും ഉപയോഗിക്കാൻ ആരംഭിച്ചു. നായ, കഴുത, എന്നീ മൃഗങ്ങളുടെ രൂപങ്ങളായിരുന്നു ഇവർ ഇത്തരത്തിൽ നിർമ്മിച്ചിരുന്നത്.
1783 ലാണ് കൂറ്റൻ ബലൂണുകൾ ഉപയോഗിച്ച് പറക്കുന്ന വിദ്യ ആരംഭിച്ചത്. ഫ്രഞ്ച് സഹോദരന്മാരായ ജാക്വിസ് എറ്റീനും, ജോസഫ് മൈക്കൾ മോണ്ട്ഗോൾഫിയറുമാണ് ഈ വിദ്യയുടെ തുടക്കക്കാർ. അടുപ്പിൽ നിന്നും പുക ഉയരുന്നു കണ്ടപ്പോഴുണ്ടായ കൗതുകമാണ് ഇരുവരെയും കൂറ്റൻ ബലൂണുകൾ ആകശത്ത് പറക്കുന്ന വിദ്യയുടെ കണ്ടു പിടിത്തത്തിലേക്ക് നയിച്ചത്.
തണുത്ത വായുവിനേക്കാൾ ചൂടുള്ള വായുവിന് ഭാരം കുറവാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും ബാഗിൽ ചൂടുള്ള വായു നിറച്ചാൽ അത് മുകളിലേക്ക് പറക്കുമോ എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. 35 അടിയുള്ള ഒരു ബാഗ് നിർമ്മിച്ച് അതിൽ കൽക്കരി കത്തിച്ച് വെച്ചായിരുന്നു പരീക്ഷണം.
വായുവിന് ചൂട് പിടി്ച്ചതോടെ ബലൂൺ
ആകാശത്തേക്ക് കുതിച്ചുയർന്നു. ഈ വാർത്ത ഫ്രാൻസിൽ വ്യാപകമായി പ്രചരിച്ചതോടെ പരീക്ഷണം കാണണമെന്ന ആവശ്യവുമായി ഫ്രഞ്ച് കോടതിയും സൈന്യവും ശാസ്ത്രജ്ഞരും രംഗത്ത് വന്നു. ഇവരുടെ ആവശ്യപ്രകാരം പാരീസിൽ ഇരുവരും ചേർന്ന് ഒരിക്കൽ കൂടി പരീക്ഷണം നടത്തി. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി മോണ്ട് ഗോൾഫിയർ സഹോദരന്മാരുടെ ബലൂൺ വീണ്ടും ആകശത്തേക്ക് ഉയർന്നു.
ഇന്ന് കാണുന്ന രീതിയിലുള്ള നൈട്രജൻ ബലൂൺ ആദ്യമായി നിർമ്മിച്ചതും ഫ്രഞ്ച് കാരനാണ്. ഭൗതിക ശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ ജാക്വിസ് അലക്സാണ്ടർ സെസാർ ചാൾസ് ആണ് ഹൈഡ്രജൻ ബലൂണുകൾ നിർമ്മിച്ചത്. സ്വന്തമായി നിർമ്മിച്ച ബലൂണിൽ 2 മണിക്കൂർ കൊണ്ട് അദ്ദേഹം 43 കിലോ മീറ്റർ സഞ്ചരിച്ചു. പിന്നീട് അമേരിക്കയിലും ഫ്രാൻസിലും വ്യോമ നിരീക്ഷണത്തിനായി ഇത്തരം ബലൂണുകൾ ഉപയോഗിക്കാൻ ആരംഭിച്ചു.
റബ്ബറിന്റെ വരവോടെയാണ് ബലൂണുകൾ പ്രശസ്തിയാർജ്ജിക്കാൻ ആരംഭിച്ചത്. 1842 ൽ പ്രശസ്ത ശാസ്ത്രജ്ഞൻ മൈക്കൾ ഫാരഡെയാണ് ആദ്യത്തെ റബ്ബർ ബലൂൺ നിർമ്മിച്ചത്. രണ്ട് റബ്ബർ ഷീറ്റുകൾ ഒന്നിച്ചുവെച്ച് അതിന്റെ വക്ക് പശ കൊണ്ട് ഒട്ടിച്ചായിരുന്നു ഫാരഡെ ആദ്യത്തെ ബലൂൺ ഉണ്ടാക്കിയത്.
കുട്ടികൾക്കായുള്ള കളിപ്പാട്ട ബലൂണുകൾ നിർമ്മിക്കാൻ ആരംഭിച്ചത്
1843 മുതലാണ്. റബ്ബർ വ്യാപാരിയായ തോമസ് ഹാൻ കോക്കാണ് ആദ്യത്തെ കളിപ്പാട്ട ബലൂണുകൾ നിർമ്മിച്ചത്. പിന്നീട് 1847 ൽ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസം ബാധിക്കാത്ത ബലൂണുകൾ ബ്രിട്ടീഷുകാരനായ കെ.ജി ഇൻഗ്രാം നിർമ്മിച്ചു. കളിപ്പാട്ട ബലൂണുകൾക്ക് ഇന്ന് കാണുന്ന രീതിയിലുള്ള പ്രചാരം ലഭിക്കാൻ കാരണമായത് ഇൻഗ്രാമിന്റെ ബലൂണുകളാണ്. പിന്നീട് പെൻസിൽ ബലൂണുകൾ പ്രചാരത്തിൽ വന്നതോടെ കുട്ടികൾക്കും വിവിധ രൂപങ്ങൾ ഉണ്ടാക്കാൻ സാധിച്ചു. യഥാർത്ഥത്തിൽ പെൻസിൽ ബലൂണുകളുടെ വരവോടെയാണ് ബലൂണുകൾ കൂടുതൽ ജനകീയകാമാൻ കാരണമായത്.
Comments