കാബൂൾ: അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരരുടെ റോക്കറ്റാക്രമണം. സൈനിക ശേഷി അഞ്ചിലൊന്നായി കുറച്ച അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആറു റോക്കറ്റുകളാണ് താവളത്തിന്റെ വിവിധ മേഖലകളിൽ പതിച്ചത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബാഗ്‌റാം വ്യോമതാവളത്തിലടക്കം റോക്കറ്റ് പതിച്ചു. അഫ്ഗാനിലെ പർവാൻ പ്രവിശ്യയിലെ ഗവർണ്ണറാണ് വിവരം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരുന്ന 12 റോക്കറ്റുകളിൽ ആറെണ്ണമാണ് ഭീകരർ തൊടുത്തത്. മറ്റുള്ളവ അഫ്ഗാൻ സേന നിർവീര്യമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഐ.എസ്. ഭീകരർ സമാനരീതിയിലെ ആക്രമണം നടത്തിയിരുന്നു. അന്ന് അഞ്ച് റോക്കറ്റുകളാണ് പ്രയോഗിച്ചത്. താലിബാനുമായി അമേരിക്കയുടെ അഫ്ഗാനിലെ സൈനിക സാന്നിദ്ധ്യത്തെ സംബന്ധിച്ച് യു.എസ് ജനറൽ മാർക്ക് മില്ലേ കഴിഞ്ഞയാഴ്ച സംസാരിച്ച ശേഷമാണ് ഇന്നത്തെ ആക്രമണമെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
Comments