ന്യൂഡൽഹി: കോൺഗ്രസ്സിന് ദേശീയ അടിത്തറ പാകിയ നാഗപ്പൂരിലെ ദേശീയ സമ്മേളനത്തെ നിലവിലെ നേതൃത്വം മറന്നതിനെതിരെ രൂക്ഷവിമർശനം. മഹാരാഷ്‌ട്ര കോൺഗ്രസ്സ് ഘടകമാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ആദ്യ ദേശീയ സമ്മേളനത്തെ മറന്ന് തിരംഗാ സെൽഫി എന്ന പേരിൽ ദേശീയ പതാകയ്‌ക്കൊപ്പം ചിത്രമെടുത്തയയ്‌ക്കുക എന്ന പരിപാടിയാണ് കോൺഗ്രസ് ആസൂത്രണം ചെയ്തത്. കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതു സംബന്ധിച്ച് പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ അയച്ചത്. ഇതിനെതിരെയാണ് മഹാരാഷ്‌ട്രയിലെ മുൻകാല നേതാക്കളടക്കം രംഗത്ത് വന്നത്. മഹാരാഷ്‌ട്രയുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയ സമ്മേളനത്തെ മറന്നുവെന്നും ചരിത്രം മറന്ന ദേശീയ നേതൃത്വമാണെന്നുമുള്ള പരാമർശമാണ് ഉയർന്നത്.
വേണുഗോപാലിന്റെ സ്ഥാപനദിനാഘോഷ സർക്കുലറാണ് പൊട്ടിത്തെറിക്ക് കാരണമായത്. നൂറാം വാർഷികത്തിന് വിവിധ പരിപാടികൾ നിശ്ചയിക്കേണ്ടതിന് പകരം ഡിസംബർ 28ലെ കോൺഗ്രസ്സിന്റെ 136-ാം സ്ഥാപന ദിനം ആഘോഷിക്കാനാണ് സർക്കുലറിൽ ആഹ്വാനമുള്ളത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന തിരംഗാ സെൽഫി ഒരു സന്ദേശവും നൽകില്ലെന്ന് മഹാരാഷ്‌ട്രയിലെ കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു. മഹാരാഷ്‌ട്രാ ഘടകത്തിന്റെ വിമർശനം കോൺഗ്രസ്സിനും രാഹുലിനും സോണിയയ്‌ക്കും മറ്റ് നേതാക്കൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വിമർശനത്തിനെതിരെ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
നാഗപ്പൂർ കോൺഗ്രസ്സിന്റെ നൂറാം വാർഷികം പാർട്ടി നേതൃത്വം മറന്നു. മഹാത്മാ ഗാന്ധിയേയും തിലകനേയും മറന്നു. തിരംഗാ സെൽഫി എന്ന പേരിൽ ദേശീയ പതാകയ്‌ക്കൊപ്പം ചിത്രമെടുത്തയയ്‌ക്കുക എന്ന തീരുമാനം കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഓർക്കാനുള്ളതല്ലെന്നും മഹാരാഷ്‌ട്രാ ഘടകം പരസ്യമായി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
ബാലഗംഗാധര തിലകന്റെ മരണശേഷം മഹാത്മാഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വന്നത് നാഗപ്പൂർ സമ്മേളനത്തോട് കൂടിയാണ്. കോൺഗ്രസ്സ് നേതാവ് സി.വിജയ രാഘവാചാര്യർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പിന്നീട് ആർ.എസ്.എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാർ മുഖ്യ സംഘാടകനായിരുന്നു എന്നതും നാഗപ്പൂർ സമ്മേളനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്. അന്ന് സമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും നടത്തിയത് ഹെഡ്‌ഗേവാർ രൂപീകരിച്ച ഭാരത് സ്വയംസേവക് മണ്ഡൽ എന്ന യുവാക്കളുടെ ഒരു കൂട്ടായ്മയായിരുന്നു. പിന്നീടാണ് കോൺഗ്രസ്സിൽ സേവാദൾ രൂപീകരിക്കപ്പെട്ടത്.
പൂർണ്ണ സ്വരാജ് എന്നതുമാത്രമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂരിലെ സമ്മേളനത്തിലാണ് ഗാന്ധിജി മുന്നോട്ട് വെച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടാകാൻ തീരുമാനിച്ചതും അതേ സമ്മേളനമാണ് . അഹിംസാ സമരമാർഗ്ഗങ്ങളും നിസ്സഹകരണ സമരങ്ങളും തീരുമാനിക്കപ്പെട്ടതും കോൺഗ്രസിന്റെ ചരിത്ര മുന്നേറ്റമായിരുന്നു. ഇതുമയി ബന്ധപ്പെട്ട് ദേശീയ ലക്ഷ്യത്തെ പുനർനിർവ്വചിച്ച സമ്മേളനത്തിന്റെ ശതാബ്ദിയെ അവഗണിച്ചെന്നാണ് ഇന്ന് ആക്ഷേപം. 1920 ഡിസംബർ 26 മുതൽ 30 വരെയാണ് നാഗപ്പൂരിലെ കോൺഗ്രസ്സ് ദേശീയ സമ്മേളനം നടന്നത്.
Comments