മിലാൻ: ഇറ്റാലിയൻ ലീഗിൽ എ.സി.മിലാനും റോമയ്ക്കും മികച്ച ജയം. മറ്റ് മത്സരങ്ങളിൽ സാസുവോളയും ബെനവന്റോയും മുന്നേറിയപ്പോൾ നാപ്പോളിക്കും അത്‌ലാന്റയ്‌ക്കും സമനില വഴങ്ങേണ്ടി വന്നു. എ.സി. മിലാൻ ലാസിയോവിനേയും എ.സി.റോമ കാഗ്ലിയാരിയേയുമാണ് തോൽപ്പിച്ചത്. സാസുവോള സാംപദോറിയയേയും ബെനവെന്റോ ഉദിനീസയേയും മറികടന്നു. അത്‌ലാന്റയെ ബൊലോഗ്നയും സമനിലയിൽ കുടുക്കിയപ്പോൾ അവസാന നിമിഷത്തെ ഗോളിൽ നാപ്പോളി ടോറിനോയോട് തോൽക്കാതെ രക്ഷപെട്ടു.
എ.സി.മിലാൻ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലാസിയോവിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ആന്റേ റെബിച്ചിലൂടെ മുന്നിലെത്തിയ മിലാൻ 17-ാം മിനിറ്റിൽ ലീഡ് വർദ്ധിപ്പിച്ചു. ഹക്കാൻ കൽഹാനോഗ്ലുവാണ് പെനാൽറ്റി വലയിലാക്കിയത്. തുടർന്ന് ശക്തമായ തിരിച്ചു വരവാണ് ലാസിയോ നടത്തിയത്. രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില നേടിയാണ് ലാസിയോ മിലാനെ ഞെട്ടിച്ചത്.27-ാം മിനിറ്റിൽ ലീയിസ് അൽബർട്ടോവും കഴിഞ്ഞ സീസണിലെ ഗോൾവേട്ട നടത്തിയ സൂപ്പർതാരം സിറോ ഇമ്മോബിലേയുമാണ് ലാസിയോ ക്കായി ഗോളടിച്ചത്. എന്നാൽ അവസാന നിമിഷത്തെ അധിക സമയത്ത് തിയോ ഹെർണാ ണ്ടസിലൂടെ മിലാൻ നിർണ്ണായക വിജയഗോൾ നേടി.
എ.സി.റോമയും രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കാഗ്ലിയാരിയുടെ മുന്നേറ്റം തടഞ്ഞത്. ജോ പെഡ്രോയുടെ ഇരട്ട ഗോൾ മികവ് ഒരു ഘട്ടത്തിൽ സമനില നൽകിയെങ്കിലും കാഗ്ലിയാരിക്ക് ജയം നേടാനായില്ല. ജോർദ്ദാൻ വേറേടൗട്ടാണ് 11-ാം മിനിറ്റിൽ റോമയ്‌ക്കായി ആദ്യ ഗോൾ നേടിയത്. 59-ാം മിനിറ്റിൽ പെഡ്രോ ആദ്യ ഗോളിലൂടെ സമനില പിടിച്ചു. 71-ാം മിനിറ്റിൽ എഡിൻ സീക്കോയിലൂടെ റോമ 2-1ന് മുന്നിലെത്തി. ആറു മിനിറ്റിനകം മാൻസിനിയുടെ ഗോളിലൂടെ റോമ ലീഡ് 3-1 ആക്കി ഉയർത്തി. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കി പെഡ്രോ കാഗ്ലിയാരിയുടെ തോൽവി ഭാരം 3-2 ആക്കി കുറച്ചു. നാപ്പോളി അവസാന നിമിഷത്തിലാണ് തോൽവി ഒഴിവാക്കിയത്. അർമാൻഡോ ഇസ്സോയിലൂടെ 56-ാം മിനിറ്റിൽ ടോറിനോ മുന്നിലെത്തി. കളിയുടെ അവസാന നിമിഷം കിട്ടിയ അവസരം മുതലാക്കി ലോറൻസോ ഇൻസൈനാണ് നാപ്പോളിയെ തോൽക്കാതെ രക്ഷിച്ചത്.
Comments