മലയാള സിനിമയില്‍ പകരം വയ്‌ക്കാനില്ലാത്ത ഒരു പേരായിരുന്നു ജഗതി ശ്രീകുമാര്‍. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചവയുമാണ്. തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധകര ആസ്വദിപ്പിച്ച ഈ അതുല്യ കലാകാരന് അഭിനയത്തോടുളള പ്രിയം ചെറുപ്പം മുതല്‍ തന്നെ കൂടെയുണ്ട്. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ 1950 ജനുവരി അഞ്ചിനാണ് ജഗതി ശ്രീകുമാറിന്റെ ജനനം. തിരുവനന്തപുരം മോഡല്‍ സുകൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. അച്ഛനായ ജഗതി എന്‍ കെ ആചാരി തിരക്കഥ നിര്‍വ്വഹിച്ച് . ശ്രീ. വിമല്‍ കുമാര്‍ സംവിധാനം ചെയ്ത ”അച്ഛനും മകനും” എന്ന ചിത്രത്തില്‍ ”മാസ്റ്റര്‍ അമ്പിളി” എന്ന പേരില്‍ അഭിനയിച്ചു.
പിന്നീട് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. എന്നാല്‍ അവിടെ ഒരു നടനായി ശ്രദ്ധിക്കപ്പെടാന്‍ ജഗതിക്കു കഴിഞ്ഞില്ല. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യുന്ന സമയത്താണ് ”ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തില്‍ ഹാസ്യ വേഷം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അതിലെ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതുതൊണ്ട് തന്നെയാവണം പിന്നീട് അദ്ദേഹം ഹിറ്റായത് കോമഡി കഥാപാത്രങ്ങളിലുടെയായിരുന്നു.
1500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി ഒരു ഹാസ്യ താരം എന്നതിലുപരി സ്വഭാവനടനായും വില്ലനായുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. തുടര്‍ന്ന് പ്രേക്ഷകരെ ആളുകളെ ചിരിപ്പിച്ചും അതിശയിപ്പിച്ചും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായി മാറി. ഹാസ്യ കഥാപാത്രങ്ങളില്‍ ജഗതിയെ വെല്ലാന്‍ മലയാള സിനിമയില്‍ ആരും തന്നെയില്ല എന്നു തന്നെ പറയാം. 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂര്‍ണാരോഗ്യം ഇപ്പോഴും വീണ്ടെടുത്തിട്ടില്ല. എങ്കിലും ജഗതി ശ്രീകുമാര്‍ മലയാളികള്‍ക്കു സമ്മാനിച്ച കഥാപാത്രങ്ങള്‍ ഇന്നും മലയാളികളെ ഏറെ ചിരിപ്പിക്കുന്നവയാണ്.
Comments