സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ക്വാറന്റൈൻ തീരുമാനം പുതിയ വഴിത്തിരിവിൽ. കൊറോണ ഹോട്‌സ്‌പോട്ടായ സിഡ്‌നിയിൽ നിന്നും എത്തുന്ന ടീം ഇന്ത്യ ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്ന വ്യവസ്ഥയാണ് വിവാദമായത്. എന്നാൽ വാക്‌പോര് തുടരുന്നതിനിടെയാണ് ഓസീസ് ടീമിനും വിലക്ക് ബാധകമെന്ന നിലപാട് ആരോഗ്യവകുപ്പെടുത്തത്. ബ്രിസ്‌ബെയിനിലെ പ്രാദേശിക ആരോഗ്യനിയമങ്ങൾ ഒരു കാരണവശാലും ലംഘിക്കാനാകില്ലെന്നും വിദേശടീമുകളെല്ലാം ഹോട്ടൽമുറികളിൽ പ്രോട്ടോക്കോളനുസരിച്ച് കഴിയണമെന്നാണ് തീരുമാനം.
ഓസ്‌ട്രേലിയയിലെത്തിയ ശേഷം പലതവണ ഹോട്ടൽ മുറിയിൽ കഴിയേണ്ടിവന്ന താരങ്ങളുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ ബി.സി.സി.ഐ നിബന്ധന അനാവശ്യമായി കടുപ്പിച്ചാൽ പരമ്പര ഉപേക്ഷിക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു.
നിലവിൽ സിഡ്‌നിയിൽ മൂന്നാം ടെസ്റ്റ് ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്‌ബെയിലേക്കുള്ള യാത്രാ പ്രശ്‌നമാണ് കുഴപ്പമെങ്കിൽ നാലാം ടെസ്റ്റും സിഡ്‌നിയിൽ നടത്തിക്കൂടെ എന്ന ചോദ്യവും ഇന്ത്യ ഉന്നയിച്ചിരുന്നു. സിഡ്‌നിയിൽ വലിയ തോതിൽ കൊറോണ വ്യാപനം നടക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിസ്‌ബെയിനിലേക്ക് പുറത്തുനിന്നുവരുന്നവരുടെ മേൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വിദേശടീമുകൾ കടുത്ത സുരക്ഷാ പരിശോധനയും സുരക്ഷാ ബബിൾ സംവിധാനത്തിലൂടെ 15 ദിവസം കടന്ന ശേഷമാണ് പരിശീലനംപോലും നടത്തിയത്.
Comments