സിഡ്‌നി: ആതിഥേയരെ കൂറ്റൻ സ്‌കോറിലേക്ക് കടത്താതെ പ്രതിരോധിച്ച് ടീം ഇന്ത്യ. മറുപടി ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലിന്റെ ആദ്യ അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റിനിറങ്ങിയ രോഹിത് ശർമ്മ 26 റൺസും ശുഭ്മാൻ ഗിൽ 101 പന്തിൽ 50 റൺസുമെടുത്തുമാണ് രണ്ടാം ദിനത്തിൽ പുറത്തായത്. കളി നിർത്തുമ്പോൾ ചേതേശ്വർ പൂജാര 9 റൺസുമായും നായകൻ അജിൻക്യാ രഹാനേ 5 റൺസുമായും ക്രീസിലുണ്ട്. രോഹിത്തിനെ ഹേസൽവുഡും ഗില്ലിനെ പാറ്റ് കമ്മിൻസുമാണ് പുറത്താക്കിയത്.
മദ്ധ്യനിരയിൽ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് രണ്ടാം ദിനം തുടക്കമിട്ടത്. ഒപ്പം കൂട്ടായി 91 റൺസ് നേടി ലബുഷെയിനും മികവ് കാട്ടി. സ്മിത്ത് 226 പന്തിലാണ് 131 റൺസ് നേടി സീസണിലെ മികച്ച സ്‌കോർ കണ്ടെത്തിയത്. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് പിരിഞ്ഞത്. ലബുഷെയിനിനെ സെഞ്ച്വറിക്ക് ഒൻപത് റൺസ് അകലെ വെച്ച് ജഡേജ രഹാനേയുടെ കൈയ്യിലെത്തിച്ചു. സ്മിത്തിനെ ജഡേജ തന്നെ റണ്ണൗട്ടാക്കിയും മടക്കി.
സ്മിത്ത് ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ജഡേജക്കൊപ്പം ബൂമ്രയും സെയ്‌നിയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഓസീസ് ബാറ്റിംഗ് നിര പാടെ തകർന്നു. വേഡിന്റെ 13 റൺസും വാലറ്റത്ത് മിച്ചൽ സ്റ്റാർക്കിന്റെ 24 റൺസുമാണ് പിന്നീടുണ്ടായ മികച്ച പ്രകടനങ്ങൾ. കാമറൂൺ ഗ്രീനിനെ പൂജ്യത്തിനും നായകൻ ടിം പെയിനിനെ ഒരു റൺസിനും ബൂമ്ര മടക്കി. അരങ്ങേറ്റ മത്സരത്തിൽ സെയ്‌നി രണ്ടാം വിക്കറ്റായി സ്റ്റാർക്കിനെ വീഴ്‌ത്തി. നാലു വിക്കറ്റ് നേടിയ ജഡേജയാണ് ഓസീസിനെ വലിയ സ്കോറിൽ നിന്നും പിടിച്ചുകെട്ടിയത്. നാലിന് 232 എന്ന നിലയിൽ നിന്നാണ് 106 റൺസ് ചേർക്കുന്നതിനിടെ ഓസീസിന്റെ ആറ് വിക്കറ്റുകൾ വീണത്.
Comments