തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒൻപത് മണിക്കൂർ നേരം മൊഴിയെടുത്തതിന് ശേഷമാണ് വൈകീട്ട് 7.15 നോടെ അയ്യപ്പനെ വിട്ടയച്ചത്. രാവിലെ പത്ത് മണിയോടെയാണ് അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്പീക്കർ നടത്തിയ വിദേശയാത്രകളെക്കുറിച്ചും യാത്രകളിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. വിദേശ യാത്രയ്ക്കിടെ ഡോളർകടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും കസ്റ്റംസ് വ്യക്തതതേടി.
ഡോളർ കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ശേഷമാണ് അയ്യപ്പൻ കസ്റ്റംസ് മുൻപാകെ ഹാജരായത്. ആദ്യ തവണ കസ്റ്റംസ് നോട്ടീസ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അയ്യപ്പൻ ഹാജരാകാതിരുന്നത്. പിന്നീട് വീണ്ടും നോട്ടീസ് നൽകി . എന്നാൽ നിയമസഭാ സമ്മേളനം അടുത്തതിനാൽ തിരക്കുണ്ടെന്ന് അറിയിച്ച് രണ്ടാം വട്ടവും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
Comments