സിഡ്‌നി: ഇന്ത്യക്ക് വിജയസമാനമായ സമനില നൽകിയ മൂന്നാം ടെസ്റ്റിൽ ഹനുമാ വിഹാരിയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് ക്രിക്കറ്റ് വിദഗ്ധർ. ലോക ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പതിയെ റൺസ് സ്‌കോർ ചെയ്ത രണ്ടാമത്തെയാളെന്ന നേട്ടമാണ് വിഹാരി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോൺ മറെ 1963ൽ നൂറ് പന്തുകളെ നേരിട്ട് നേടിയ മൂന്ന് റൺസ് എന്ന നേട്ടത്തിന് തൊട്ടുപുറകിലാണ് വിഹാരി എത്തിയത്. ഹനുമാ വിഹാരി നേരിട്ട ആദ്യ നൂറ് പന്തിൽ നേടിയത് വെറും ആറ് റൺസ് മാത്രമാണ്. ഇതിനിടെ 84 പന്തിൽ 23 റൺസ് നേടി അശ്വിൻ കുറേക്കൂടി ആക്രമണം നടത്തി.
ഋഷഭ് പന്ത് സെഞ്ച്വറിക്ക് വെറും മൂന്ന് റൺസ് അകലെ പുറത്തായ ശേഷമെത്തിയ വിഹാരി കാണിച്ച ജാഗ്രതയാണ് ഓസീസിന്റെ എല്ലാ തന്ത്രങ്ങളും വിഫലമാക്കിയത്. ഒരറ്റത്ത് സ്വാഭാവിക ഷോട്ടുകളുതിർത്ത് സ്ഥിരം ബാറ്റ്‌സ്മാനല്ലാത്ത രവിചന്ദ്ര അശ്വിൻ സ്‌കോർ ചലിപ്പിക്കുമ്പോൾ വിഹാരി മറുവശത്ത് നങ്കൂരമിട്ടു.അപകടകരമായതോ എതിരാളിക്ക് മുൻതൂക്കം കിട്ടുന്നതോ ആയ ഒരു ഷോട്ട് പോലും കളിക്കാതെയാണ് വിഹാരി മുന്നേറിയത്. കളി സമനിലയിൽ അവസാനിക്കുമ്പോൾ 161 പന്തിൽ 23 റൺസുമായി വിഹാരിയും 128 റൺസിൽ 39 റൺസുമായി അശ്വിനും പുറത്താകാതെ നിന്നു.
Comments