ലക്‌നൗ : ഡൽഹി അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നവർക്ക് തങ്ങളുടെ ആവശ്യം എന്താണെന്ന് പോലും കൃത്യമായി അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ആരുടെയൊക്കെയോ ആവശ്യങ്ങൾക്കനുസരിച്ചാണ് പ്രതിഷേധക്കാർ പ്രവർത്തിക്കുന്നത്. പ്രതിഷേധം സൃഷ്ടിച്ച് രാജ്യത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു ഹേമ മാലിനി.
കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തത് നല്ലതാണ്. ഇത് നിലവിലുള്ള സ്ഥിതിഗതികളെ ശാന്താമാക്കാൻ സഹായിക്കും. കേന്ദ്ര സർക്കാരുമായി ഇത്രയുമധികം ചർച്ചകൾ നടത്തിയിട്ടും നിയമങ്ങളോട് യോജിക്കാൻ പ്രതിഷേധക്കാർ തയ്യാറാകുന്നില്ല. അവർക്ക് അവരുടെ പ്രശ്‌നം എന്താണെന്ന് പോലും അറിയില്ല. ആരുടെയൊക്കെയോ നിർദ്ദേശപ്രകാരമാണ് സംഘർഷം സൃഷ്ടിക്കുന്നതെന്ന് ഹേമ മാലിനി പറഞ്ഞു.
സംഘർഷത്തിൽ പഞ്ചാബിനാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. പ്രതിഷേധക്കാർ മൊബൈൽ ടവറുകൾ തകർക്കുന്നത് നല്ല കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹേമ ഒരു അജണ്ടയുമില്ലാതെയാണ് പ്രതിഷേധക്കാർ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു.
കൊറോണ ബാധിച്ച് നിരവധി ആളുകളാണ് രാജ്യത്ത് മരണപ്പെട്ടത്. രാജ്യത്ത് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുമെങ്കിലും ജനങ്ങൾ ഇനിയും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും ഹേമ അഭിപ്രായപ്പെട്ടു.
എന്നാൽ വാക്‌സിനെതിരെയും പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്ക് എതിരഭിപ്രായം പറയുക മാത്രമാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്ന് ഹേമ മാലിനി കുറ്റപ്പെടുത്തി.
Comments