വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്റർ ഫെയ്‌സ്ബുക്ക് എന്നീ സമൂഹമാദ്ധ്യമങ്ങൾ നിരോധിച്ചതിന് ശേഷം അമേരിക്കിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനായി ടെലഗ്രാം. 5,45,000 പേരാണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇത് ട്രംപിനെ പുറത്താക്കിയതിൽ പ്രതിഷേധം അറിയിച്ചാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞയാഴ്ച ഡൗൺലോഡ് ചെയ്തതിന്റെ മൂന്നിരട്ടി വർദ്ധനവാണ് ഉപയോക്താക്കളിൽ വന്നിരിക്കുന്നതെന്ന് സെൻസർ ടവർ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഇതിലൂടെ രാജ്യത്തെ ട്രംപ് സപ്പോർട്ടേഴ്‌സിന്റെ കമ്പനിക്കെതിരായ പ്രതിഷേധമാണ് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെ ട്വിറ്ററിൽ നിന്നും പുറത്താക്കിയത്. ആദ്യം ഇരുപത്തിനാല് മണിക്കൂർ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നുവെങ്കിലും പ്രകോപനമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്.
എന്നാൽ നിരവധി സമൂഹമാദ്ധ്യമങ്ങൾക്ക് ഇത് സുവർണാവസരമായി മാറിയിരിക്കുകയാണ്. അതേസമയം ആശയങ്ങൾ പങ്കുവെയ്ക്കാൻ സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിക്കാനാണ് തീരുമാനമെന്നും ട്രംപ് അറിയിച്ചിരുന്നു.
Comments