ന്യൂഡൽഹി : ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഖാലിസ്താൻ ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഉത്തർപ്രദേശ് സ്വദേശികളായ ആഷിക് കുമാർ, ജാവേദ്, അർഷാദ് അലി എന്നിവർക്കെതിരെ അനുബന്ധ കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്. 2017 ലാണ് ശ്രീ ഹിന്ദു തക് നേതാവ് അമിത് ശർമ്മയെ മൂന്ന് പേരും ചേർന്ന് ലുധിയാനയിൽവെച്ച് കൊലപ്പെടുത്തിയത്.
പട്യാല കോടതി മുൻപാകെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, യുഎപിഎ നിയമത്തിലെ സെക്ഷൻ 16, 18, 20, 21, ആയുധ നിയമത്തിലെ 25, എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. അധികം വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്ന് എൻഐഎ സംഘം കോടതിയെ അറിയിച്ചു.
അമിത് ശർമ്മ കൊല്ലപ്പെട്ട് നാല് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2017 ജനുവരി 14 നാണ് അമിത് ശർമ്മയെ ബൈക്കിൽ എത്തിയ ഖാലിസ്താൻ ലിബറേഷൻ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയത്. 2016 നും 2017 നുമിടെ കൊല്ലപ്പെട്ട എട്ടാമത്തെ ഹിന്ദു സംഘടനാ നേതാവാണ് അദ്ദേഹം.
Comments