ന്യൂഡൽഹി: ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊലക്കേസ് ഒത്തുതീർപ്പായി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇറ്റാലിയൻ സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരം നൽകും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മലയാളി ഉൾപ്പെടെ രണ്ട് മത്സ്യത്തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടത്.
കൊല്ലം സ്വദേശിയായ വാലൻൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമയ്ക്ക് രണ്ട് കോടിയും നൽകുമെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു.
2012 ഫെബ്രുവരി 12നാണ് കൊല്ലം നീണ്ടകര തീരത്ത് വച്ച് മത്സത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചത്. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് എൻറിക്ക ലെക്സി കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്തോറ മാസിമിലിയാനോ, സൽവാതോറോ ലിയോൺ എന്നിവർ വെടിവെച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
രാജ്യാന്തര ട്രിബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ എട്ടിനാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അന്ന് പറഞ്ഞിരുന്നു. കേരള സർക്കാർ 15 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ പത്ത് കോടിയെ നൽകാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.
ബന്ധുക്കൾക്കും ആശ്രിതർക്കും മാത്രമായി നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇവർ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പരാതി നൽകി.
Comments