ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും വെസ്റ്റ്ഹാമിനും ജയം. ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ഇരുടീമുകളും എതിരാളികളെ ഏകപക്ഷീയമായ ഒറ്റഗോളിനാണ് തോൽപ്പിച്ചത്. ഹോം എവേ മത്സരത്തിൽ ജയിച്ചതിനാൽ മുൻതൂക്കം നീലപ്പടയ്‌ക്കാണ്. മറ്റൊരു മത്സരത്തിൽ സതാംപടണിനെ വീഴ്‌ത്തി ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചു.
ഫുൾഹാമിനെതിരെയാണ് ചെൽസി ജയം നേടിയത്. ശക്തമായ ആക്രമണങ്ങൾ ഇരുടീമുകൾ നടത്തിയിട്ടും പരസ്പ്പരം പ്രതിരോധത്തിൽ തട്ടി തകർന്നു. ആദ്യപകുതിയിൽ ആന്റണീ റോബിൻസൺ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ആതിഥേയരായ ഫുൾഹാമിന് വിനയായി. കളിയുടെ 78-ാം മിനിറ്റിലാണ് ചെൽസി ഗോൾ നേടിയത്. മാസൺ മൗണ്ടാണ് നീലപ്പടയ്‌ക്കായി ഗോളടിച്ചത്.
വെസ്റ്റ്ഹാം ബേൺലിയെയാണ് തോൽപ്പിച്ചത്. മിഷേൽ അന്റോണിയോയാണ് 9-ാം മിനിറ്റിൽ വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് ലെസ്റ്റർ സതാംപ്ടണിനെ കീഴടക്കിയത്. കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ഗോളുകൾ വീണത്. 37-ാം മിനിറ്റിൽ ജെയിംസ് മാഡിസണും 95-ാം മിനിറ്റിൽ ഹാർവ്വേ ബാർനെസ്സുമാണ് ഗോളുകൾ നേടിയത്.
Comments