മുംബൈ: ഐ.പി.എൽ മിനി താരലേലത്തിന്റെ സമയപരിധി ഇന്നലെ അവസാനിച്ചതോടെ ടീമുകളുടെ ചിത്രം വ്യക്തമായി. ഇത്തവണയും എട്ടു ടീമുകളായി നിജപ്പെടുത്തിയ ഗ്ലാമർ പോരാട്ടത്തിൽ പ്രമുഖതാരങ്ങളുടെ വരവും പോക്കും ശ്രദ്ധനേടും. ക്ലബ്ബുകൾ എത്ര ശക്തരായ വിദേശതാരങ്ങളേയും ഒഴിവാക്കാൻ കാണിക്കുന്ന ധൈര്യം ഇന്ത്യൻ യുവതാരങ്ങളിലെ വിശ്വാസം കൂടിയതിന്റെ ലക്ഷണമായി വിലയിരുത്തുന്നു. രാജസ്ഥാൻ റോയൽ നായക സ്ഥാനത്തുനിന്നു തന്നെ ഓസീസിന്റെ കരുത്തനായ സ്റ്റീവ് സ്്മിത്തിനെ ഒഴിവാക്കിയപ്പോൾ പഞ്ചാബ് ഗ്ലെൻ മാക്‌സ്വെല്ലിനേയും മാറ്റിയതും വാർത്തയാണ്. ഐ.പി.എല്ലിലെ എക്കാലത്തേയും തരംഗമായ ലസിത് മലിംഗയും ഹർഭജനും ടീമുകളിലില്ലാതെയാണ് പുതിയ സീസൺ ആരംഭിക്കുന്നത്.
സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇത്തവണയും വാർണർ നയിക്കും. ജോണി ബെയർസ്‌റ്റോവും ലോക ഒന്നാം നമ്പർ കെയിൻ വില്യംസണും ജാസൺ ഹോൾഡറും കരുത്തന്മാരാണ്. ഇന്ത്യൻ നിരയിലെ മനീഷ് പാണ്ഡെയും ടി.നടരാജനും അന്താരാഷ്‌ട്ര മികവ് ഉയർന്ന ആവേശത്തിലാണ്.
കൊൽക്കത്തയെ ഇയാൻ മോർഗൻ നയിക്കും. ദിനേശ് കാർത്തികും ശുഭ്മാൻ ഗില്ലും ബാറ്റിംഗിൽ കരുത്താകുമ്പോൾ ഒപ്പം ഓസീസ് താരം പാറ്റ് കമ്മിൻസും ആന്ദ്രെ റസ്സലും സുനിൽ നരെയ്‌നും ടീമിന്റെ തുറുപ്പുചീട്ടുകളാണ്.
ഡൽഹി ക്യാപിറ്റൽസിൽ കഴിഞ്ഞ സീസണിൽ ടീമിനെ മികവോടെ നയിച്ച ശ്രേയസ്സ് അയ്യരാണ് നായകനായി തുടരുന്നത്. ശിഖർ ധവാനും രഹാനെയും ഋഷഭ് പന്തും ആവേശമാകും. റബാഡയും മാർക്കസ് സ്റ്റോയിൻസും സൂപ്പർ ഹിറ്റർ ഷിംറോൺ ഹെറ്റ്‌മെയറും ഏതു കളിയും സ്വന്തമാക്കാൻ ടീമിനൊപ്പമുണ്ട്.
കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നയിക്കുന്നത് രാഹുൽ തന്നെയാണ്. ക്രിസ് ഗെയിലിനൊപ്പം നിക്കോളാസ് പൂരനും ഏതു കളിയും സ്വന്തമാക്കുന്നവരാണ്. ഷമിയും ക്രിസ് ജോർദ്ദാനും ടീമിലെ കരുത്തരാണ്.
രാജസ്ഥാൻ റോയൽസ് സജ്ഞു സാംസണിന്റെ കീഴിൽ ഇറങ്ങുമ്പോൾ ലോകോത്ത ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സും മികച്ച ബാറ്റ്‌സ്മാനായ ജോസ് ബ്ടലറും ഇന്ത്യൻ യുവതരംഗമായ യശസ്വി ജയ്‌സ്വാളും പരിചയ സമ്പന്നനായ റോബിൻ ഉത്തപ്പയും ടീമിലുണ്ട്. ബൗളിംഗിൽ ജോഫ്രാ ആർ്ചറുടെ സാന്നിദ്ധ്യ വലിയ ആത്മവിശ്വാസം നൽകും. തെവാതിയയും ഉനഡ്കട്ടും ടീമിന് മുതൽക്കൂട്ടാണ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കോഹ്ലി നയിക്കും. ഒപ്പം ബാറ്റിംഗ് പ്രതിഭയായ ഡിവിലിയേഴ്‌സും ഓസീസിനെ തറപറ്റിച്ച വാഷിംഗ്ടൺ സുന്ദറിന്റെ ഓൾറൗണ്ട് മികവും പുതിയ സീസണിൽ അരങ്ങാകും. മുഹമ്മദ് സിറാജും നവ്ദീപ് സെയ്‌നിയും ഓസീസിനെ തിരായ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്. ആരോൺ ഫിഞ്ചും ക്രിസ് മോറിസും ഡെയിൽ സ്‌റ്റെയിനും പുറത്തായി.
ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണി അമരക്കാരനാണ്. സുരേഷ് റെയ്‌നയും ഡ്യൂ പ്ലെസിയും ഡെവൻ ബ്രാവോയും ധോണിയ്‌ക്ക് ബാറ്റിംഗ് വിശ്വസ്തരായി കൂടെയുണ്ട്. ഹെസൽവുഡിന്റെ ബൗളിംഗ് കരുത്ത് ഇന്ത്യ ശരിക്കും അനുഭവിച്ചതാണ്. ഹർഭജനും കേദാർ ജാദവും മുരളിവിജയും പിയൂഷ് ചാവ്‌ളയും പുറത്തായവരാണ്.
മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ്മ വീണ്ടും കിരീടത്തിലേക്ക് നയിക്കാനിറങ്ങുകയാണ്. ക്വിന്റൺ ഡീ കോകും കീറൺ പൊള്ളാഡും ഹാർദ്ദിക് പാണ്ഡ്യയും അടങ്ങുന്ന വിസ്‌ഫോടന ശേഷിയുള്ള ബാറ്റ്‌സ്മാന്മാരാണ് കൂടെയുള്ളത്. ജസ്പ്രീത് ബൂമ്രയും ടെൻഡ് ബോൾട്ടും അടങ്ങുന്ന പേസ് കരുത്താണ് മുംബൈയുടെ പ്രതീക്ഷ. ലസിത് മലിംഗയും ജെ.ിംസ് പാറ്റിസണും അടക്കം ഏഴുപേർ ടീമിന് പുറത്തായി.
Comments