തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച കൊറോണ വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ. 135 കേന്ദ്രങ്ങളിലാണ് വാക്സിൻ കുത്തിവെയ്പ്പ് നടന്നത്. എറണാകുളം ജില്ലയിൽ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയിൽ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.
എറാണകുളത്താണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്. 1039 ആരോഗ്യ പ്രവർത്തകർ ഇവിടെ വാക്സിനേഷൻ സ്വീകരിച്ചു. ആലപ്പുഴയിൽ 711 പേരും ഇടുക്കിയിൽ 594 പേരും കണ്ണൂരിൽ 880 പേരും കാസർകോട് 682 പേരും കൊല്ലത്ത് 819 പേരും കോട്ടയത്ത് 890 പേരും കോഴിക്കോട് 903 പേരും മലപ്പുറത്ത് 802 പേരും പാലക്കാട് 712 പേരും പത്തനംതിട്ടയിൽ 762 പേരും തിരുവനന്തപുരം 639 പേരും തൃശൂർ 818 പേരും വയനാട് 702 പേരും വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 262 പേർക്ക് വാക്സിൻ നൽകിയിരുന്നു. ആകെ 35,773 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച മുതൽ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. വിതുര സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ 4,69,616 ആരോഗ്യ പ്രവർത്തകരും കൊറോണ മുന്നണി പോരാളികളുമാണ് കൊറോണ വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 2942 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 75,534 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും കൊറോണ വാക്സിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments