ചെന്നൈ : 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഓട്ടോറിക്ഷയിൽ മറന്നു വച്ചത് പോൾ ബ്രൈറ്റ് മനസ്സിലാക്കിയത് വീട്ടിലെത്തിയതിനു ശേഷമാണ്. മകളുടെ വിവാഹത്തിനു വേണ്ടി വാങ്ങിയ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞതോടെ അയാൾ ആകെ തകർന്നു. പെട്ടെന്ന് ക്രോംപെട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്വർണം തിരിച്ചു കിട്ടുമെന്ന് ഒരു വിശ്വാസവും പോളിനില്ലായിരുന്നു. ഓട്ടോയുടെ നമ്പർ അറിയാത്തതു കൊണ്ടു തന്നെ കൂടുതൽ വിവരങ്ങളും പോളിനു നൽകാൻ കഴിഞ്ഞില്ല.
സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയ പോലീസ് ഓട്ടോറിക്ഷയുടെ ഉടമസ്ഥയെ കണ്ടുപിടിച്ചു.അവരുടെ വീട്ടിലേക്ക് പോകാൻ പോളുമായി യാത്ര തിരിച്ചപ്പോഴാണ് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ ബാഗുമായി സ്റ്റേഷനിലേക്കെത്തുന്നത് കണ്ടത്. പോൾ ബ്രൈറ്റ് കയറിയ ഓട്ടോയുടെ ഡ്രൈവർ ശരവണ കുമാർ. ശരവണകുമാറിന്റെ സഹോദരിയുടെ പേരിലായിരുന്നു ഓട്ടോ രജിസ്റ്റർ ചെയ്തത്.
ഓട്ടോ ചാർജ് വാങ്ങി തിരിച്ച് പകുതി ദൂരം പിന്നിട്ടതിനു ശേഷമാണ് തന്റെ ഓട്ടോറിക്ഷയിൽ ഒരു ബാഗിരിക്കുന്നത് ശരവണകുമാർ കണ്ടത്. തൊട്ടു മുൻപ് കയറിയ യാത്രക്കാരൻ മറന്നു വച്ചതാണെന്ന് ശരവണകുമാറിന് ഉറപ്പായെങ്കിലും ആഭരണങ്ങൾ എങ്ങനെ മടക്കിക്കൊടുക്കുമെന്നതിനേപ്പറ്റി ഒരു ഊഹവും അയാൾക്കുണ്ടായിരുന്നില്ല. തുടർന്നാണ് ക്രോംപെട്ട് പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറാമെന്ന് അയാൾ തീരുമാനിച്ചത്. പൊലീസുകാർ ഒന്നടങ്കം ശരവണകുമാറിനെ അനുമോദിച്ചു.
താൻ ചെയ്തത് വലിയ കാര്യമായി മുരുക ഭക്തനായ ശരവണകുമാർ കാണുന്നില്ല. ജീവിതത്തിൽ ഇന്നേവരെ സത്യസന്ധമായേ താൻ പ്രവർത്തിച്ചിട്ടുള്ളൂ ഒരിക്കൽ പോലും യാത്രക്കാരിൽ നിന്ന് ഒരു രൂപ പോലും അധികം വാങ്ങിയിട്ടില്ലെന്നും ശരവണകുമാർ അഭിമാനത്തോടെ പറയുന്നു. എന്തായാലും 20 ലക്ഷത്തിന്റെ സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കാത്ത ശരവണകുമാറിന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Comments