തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായി.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തലശ്ശേരിയിൽ നിന്ന് മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
കോടിയേരിയുടെ മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കില്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. കോടിയേരിയുടെ മക്കളായ ബിനീഷിനെതിരെയും, ബിനോയിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ പാർട്ടി ഏറെ പ്രതിസന്ധിയിലായിരുന്നു.
മയക്കുമരുന്നു,ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. ബംഗളൂരു പോലീസാണ് ബിനീഷിനെ അറസ്റ്റു ചെയതത്. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലും ലഹരിക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയിരുന്നു. ഈ വിഷയങ്ങളിലെല്ലാം പാർട്ടി ഏറെ പ്രതിരോധത്തിലായിരുന്നു. എന്നാൽ ഈ സംഭവങ്ങളൊന്നും പാർട്ടിയെ ബാധിക്കില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം അന്നും ഇന്നും അഭിപ്രായം പറയുന്നത്.
കോടിയേരി ബാലകൃഷ്ണനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.കെ ശൈലജയും, തോമസ് ഐസകും ഇത്തവണയും മത്സരരംഗത്തുണ്ടാകും. എം.എം മണിയെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.ഇ.പി ജയരാജനും മത്സരരംഗത്തുണ്ടാകില്ല. പകരം ഇ.പി ജയരാജനെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നാണ് സെക്രട്ടറിയേറ്റിന്റെ അഭിപ്രായം.
Comments