ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനുഷ്യരെക്കാൾ കൂടുതലായി നമുക്ക് കാണാനാകുക യന്ത്രങ്ങളെയാണ്… തീർത്തും യന്ത്രവത്കൃതമായ ലോകത്താണ് നാം ജീവിക്കുന്നത് എന്നതാണ് ഇതിന് കാരണം,. യന്ത്രങ്ങളുടെ കണ്ടുപിടിത്തം മനുഷ്യന്റെ കായിക അദ്ധ്വാനത്തെ ഇല്ലാതാക്കി. അതേസമയം നമ്മെ മടിയന്മാരുമാക്കി.. ഇന്ന് എന്തിനും ഏതിനും യന്ത്രങ്ങളെയാണ് നാം ആശ്രയിക്കാറ്… ഇത്തരത്തിൽ വസ്ത്രങ്ങൾ അലക്കാൻ നാം ആശ്രയിക്കുന്ന അലക്ക് യന്ത്രം അഥവാ വാഷിംഗ് മെഷീന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനംടിവി .കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യയത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്……….
തുണി അലക്കുക എന്ന ഭാരിച്ച പണിയെ ലഘൂകരിച്ച അലക്കുയന്ത്രത്തിന്റെ ആവിർഭാവം അമേരിക്കയിലാണ്. ഇന്ത്യാന സ്വദേശിയായ വില്യം ബ്ലാക്ക് സ്റ്റോണാണ് ഇതിന്റെ കണ്ടു പിടിത്തത്തിന് പിന്നിൽ. വസ്ത്രങ്ങൾ അലക്കി ഭാര്യ ബുദ്ധിമുട്ടുന്നതു കണ്ട ബ്ലാക്ക് സ്റ്റോൺ ഇതിനൊരു പരിഹാരം കാണാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ലോകത്തെ ആദ്യ അലക്കുയന്ത്രം രൂപം കൊണ്ടത്. നിരന്തര ശ്രമങ്ങൾക്ക് ശേഷം നിർമ്മിച്ച അലക്ക് യന്ത്രം 1874 ൽ അദ്ദേഹം ഭാര്യയ്‌ക്ക് സമ്മാനമായി നൽകി.
കൈകൾ കൊണ്ട് വസ്ത്രങ്ങൾ കഴുകുന്ന അതേ രീതി അവലംബിച്ചായിരുന്നു ബ്ലാക്ക് സ്റ്റോൺ അലക്ക് യന്ത്രം നിർമ്മിച്ചത്. പരന്ന ഒരു വലിയ പലകയും , ആറ് മരക്കഷ്ണങ്ങളും ചേർത്തായിരുന്നു നിർമ്മാണം. ഒരു ഹാൻഡിൽ കൊണ്ട് മരക്കഷ്ണങ്ങളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ സാധിക്കുന്നതായിരുന്നു ബ്ലാക്ക് സ്റ്റോണിന്റെ യന്ത്രം. സോപ്പുവെള്ളത്തിൽ മുങ്ങിയിരിക്കുന്ന വസ്ത്രം ഈ പലക കഷ്ണങ്ങൾക്കിടയിലൂടെ കറങ്ങുമ്പോൾ അഴുക്ക് ഇളകിപ്പോകും.
്ബ്ലാക്ക് സ്റ്റോണിന്റെ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ച് പിന്നെയും അലക്കു യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടെങ്കിലും, ഇവയുടെ വളർച്ചയിൽ നിർണ്ണായകമായത് 1908 ലെ കണ്ടുപിടിത്തമാണ്. 1908 ലായിരുന്നു ആദ്യത്തെ ഇലക്ട്രിക് വാഷിംഗ് മെഷീൻ കണ്ടുപിടിച്ചത്. ഷിക്കോഗോയിലെ ഹർളി മെഷീൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന ആൽവാ. ജെ. ഫിഷർ ആയിരുന്നു ഈ കണ്ടുപിടിത്തിന് പിന്നിൽ. ഡ്രം ആകൃതിയിലുള്ള ഫിഷറിന്റെ വാഷിംഗ് മെഷീൻ ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതായിരുന്നു.
ആദ്യകാലത്ത് അലക്ക് യന്ത്രത്തിന്റെ അടിഭാഗത്തായിരുന്നു മോർട്ടർ ഘടിപ്പിച്ചിരുന്നത്. അതിനാൽ തന്നെ അലക്കുമ്പോൾ വെള്ളം തെറിച്ച് അപകടങ്ങൾ ഉണ്ടാകുക പതിവായിരുന്നു. പിന്നീട് കൂടുതൽ കാര്യക്ഷമമായ യന്ത്രങ്ങൾ കണ്ടുപിടിച്ചതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
1911 വരെ മരം കൊണ്ടായിരുന്നു അലക്കു യന്ത്രങ്ങളുടെ ടബ്ബുകൾ നിർമ്മിച്ചിരുന്നത്. പിന്നീട് മരത്തിന് പകരം ലോഹങ്ങൾ കൊണ്ടുള്ള ടബ്ബുകൾ് ഉപയോഗിക്കാൻ തുടങ്ങി. 1920 ഓടെ അലക്കുയന്ത്രങ്ങളിൽ നിന്നും മരം പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. ഇതിന് ശേഷമായിരുന്നു അലക്കു യന്ത്രങ്ങളുടെ ഇന്ന് കാണുന്ന രീതിയിലേക്കുള്ള മാറ്റം സംഭവിച്ചത്.
1922 ൽ അമേരിക്കയിലെ മെറ്റാഗ് കമ്പനി തുണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം അലക്കു യന്ത്രത്തിൽ ഏർപ്പെടുത്തി. ഒരു പാട് നേരം യന്ത്രത്തിനകത്തു കിടന്നു കറങ്ങുന്നു എന്നതിനാൽ തുണികൾ വേഗം കേടുവരുന്നു എന്നത് അലക്കു യന്ത്രങ്ങളുടെ പ്രധാന പോരായ്മയായിരുന്നു. പിന്നീട് ഈ പോരായ്മ പരിഹരിക്കാൻ ക്ലോക്ക് സംവിധാനം ഏർപ്പെടുത്തി.
നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ന് കാണുന്ന അലക്കു യന്ത്രങ്ങൾ രൂപം കൊണ്ടത്. അലക്കു യന്ത്രങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ ഇന്നും അലക്കു യന്ത്രങ്ങളിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്.
Comments