ചെന്നൈ : ശ്രീരാമൻ ഹൈന്ദവരുടെ വികാരമാണെന്ന് മദ്രാസ് ഹൈക്കോടതി . അയോദ്ധ്യ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംഭാവന ശേഖരിക്കുവാനും, ബോധവത്ക്കരണത്തിനുമായി ഇറങ്ങിയ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയ്ക്കെതിരെ എൻ സെൽ വ കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം . ജന്മഭൂമി നിധി സമർപൻ അഭിയാൻ എന്ന ബാനറിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടത്താൻ അനുമതി തേടിയാണ് ജില്ലാ ഇൻചാർജായ എൻ. സെൽവകുമാർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത് .
അയോദ്ധ്യ രാമക്ഷേത്രത്തിനായി സംഭാവന ശേഖരിക്കാനും, ജനങ്ങളിൽ ബോധവത്ക്കരണത്തിനുമായുള്ള ക്യാമ്പയിൻ പോലീസ് തടഞ്ഞിരുന്നു, . മാത്രമല്ല ഇതിനായുള്ള വാഹനവും പിടിച്ചെടുത്തിരുന്നു . കൊറോണ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി തടഞ്ഞത് . ഇതിനെതിരെയാണ് സെൽ വ കുമാർ കോടതിയെ സമീപിച്ചത് .
ഹിന്ദുക്കളുടെ ഹൃദയത്തോട് വളരെ അടുത്താണ് ശ്രീരാമന്റെ സ്ഥാനമെന്നും , ശ്രീരാമൻ ഹൈന്ദവരുടെ ഒരു വികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി . സിനിമാ ഹാളുകൾ, മാളുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയ്ക്കുള്ളിൽ ആളുകളെ അനുവദിക്കുമ്പോൾ ഇതിനു അനുമതി നിരസിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ഹേമലത അദ്ധ്യക്ഷയായ ബഞ്ച് ആരാഞ്ഞു . മാസ്ക് ധരിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാന സുരക്ഷാ നടപടികൾ വ്യക്തമാക്കി നടപടികൾ എടുക്കേണ്ട സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച ഔദ്യോഗിക നിലപാട് സാധൂകരിക്കാൻ ഒരു കാരണവും കാണാനാകുന്നില്ലെന്നും കോടതി പറഞ്ഞു.ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഘോഷയാത്രയ്ക്കോ , ക്യാമ്പയിനോ അനുമതി നൽകേണ്ടതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ശ്രീരാമ ക്ഷേത്രത്തിനുള്ള സംഭാവന ശേഖരിക്കുന്നതിനായും , ക്ഷേത്ര ധർമ്മങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുമാണ് മധുര നഗരത്തിലും പരിസരത്തും വാഹന ക്യാമ്പയിൻ നടത്താൻ നിശ്ചയിച്ചത് . ഇതിനായി മധുര സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറിൽ നിന്നാണ് അനുമതി തേടിയത് . എന്നാൽ അനുമതി നൽകിയില്ലെന്ന് മാത്രമല്ല വാഹനവും പിടിച്ചെടുത്തു . തുടർന്നാണ് സെൽ വകുമാർ കോടതിയെ സമീപിച്ചത് .
Comments