ന്യൂഡൽഹി : ഭീകരവാദമാണ് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അന്താരാഷ്ട്ര വേദികളിൽ ആവർത്തിച്ച് ഇന്ത്യ. ഭീകരവാദത്തെ നീതീകരിക്കാൻ ആകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 46ാമത് ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഭീകരവാദം തുടരുകയാണ്. ഭീകരവാദത്തെ ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. മനുഷ്യരാശിയോടുള്ള ഏറ്റവും വലിയ ക്രൂരതയും, ജീവിക്കാനുള്ള മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് ഇത്. മൗലികാവകാശം സംരക്ഷിക്കുന്നതിനായി ആഗോള തലത്തിൽ വലിയ പങ്കാണ് ഇന്ത്യ വഹിക്കുന്നതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
സംസാരിക്കുന്നതിനിടെ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. മൗലികാവകാശം എന്ന നിലയിൽ മനുഷ്യാവകാശത്തിന് വലിയ പ്രധാന്യം നൽകുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടന. മനുഷ്യരുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുകയും, സിവിൽ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടിയാലോചന, സംഭാഷണം, ഇടപഴകൽ എന്നിവയാൽ നയിക്കപ്പെടുന്നതാണ് ഇന്ത്യയ്ക്ക് യുഎൻ മനുഷ്യാവകാശ കൗൺസിലിനോടുള്ള സമീപനം. മനുഷ്യാവകാശത്തിന്റെ സംരക്ഷണത്തിനും, പ്രോത്സാഹനത്തിനും ഒരേ പ്രധാന്യമാണ് ഇന്ത്യ നൽകാറുള്ളതെന്നും ജയശങ്കർ പറഞ്ഞു.
Comments