കോട്ടയം: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടായേക്കാമെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ ക്ലൈമാക്‌സ് ഉണ്ടെന്നും ഇനി ബാക്കി സാഹചര്യങ്ങൾ കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുമായി ഇക്കാര്യം സംസാരിച്ചു എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ക്ലൈമാക്‌സ് മോഹൻലാലിന് ഇഷ്ടമായി. എന്നാൽ ഈ ക്ലൈമാക്സിലേയ്ക്ക് എത്തിച്ചേരാൻ ഒരുപാട് സംഭവങ്ങൾ വരണം. അതുകൊണ്ട് നടക്കണമെന്ന് നിർബന്ധമില്ല. സിനിമ യാഥാർത്ഥ്യമായാലും രണ്ട് മൂന്ന് കൊല്ലം എടുക്കുമെന്ന് ജീത്തു പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദൃശ്യം ചെയ്തുകഴിഞ്ഞപ്പോൾ രണ്ടാം ഭാഗത്തെക്കുറിച്ച് ഒരു പ്ലാനും ഉണ്ടായിരുന്നില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. കഥ തീർന്നു, സിനിമ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ 2015ൽ പലരും കഥയുണ്ടാക്കാൻ തുടങ്ങിയപ്പോൾ ആന്റണി പറഞ്ഞതനുസരിച്ച് ഒന്ന് ശ്രമിച്ചുനോക്കിയെന്നും അങ്ങനെയാണ് കഥ കിട്ടിയതെന്നും ജീത്തു പറഞ്ഞു.
Comments