ന്യൂഡൽഹി: ഇന്ത്യാ-പാകിസ്താൻ വെടിനിർത്തൽ കരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശകലനങ്ങൾ പെരുകുകയാണ്. യഥാർത്ഥ നിയന്ത്രണരേഖയിലെ വെടിനിർത്തൽ മൂലം ഭീകരരെ പാക് സൈന്യം തയ്യാറാക്കിവിടുന്ന കേന്ദ്രങ്ങൾക്ക് വിശ്രമമാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മഞ്ഞൊന്ന് ഉരുകിക്കോട്ടെയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇന്ത്യൻ അതിർത്തിയിലെ ഗ്രാമീണരുടെ അനുഭവങ്ങളും ചർച്ചകളുമാണ് പ്രതിരോധ വിദഗ്ധർ ഗൗരവപൂർവ്വം വിശകലനം ചെയ്യുന്നത്.
നിലവിൽ അതിർത്തികളെല്ലാം കനത്ത മഞ്ഞിലാണ്. ഏപ്രിൽ മാസത്തോടെ മഞ്ഞുരുകാൻ തുടങ്ങും. സാധാരണ ഭീകരരെ പാക് സൈന്യം നുഴഞ്ഞുകയറാൻ സഹായിക്കുന്നത് മഞ്ഞുരുകൽ തുടങ്ങുന്ന സമയത്താണ്. എത്ര വെടിനിർത്തൽ പ്രഖ്യാപിച്ചാലും പാക് സൈന്യം ഭീകരരെ നുഴഞ്ഞുകയറ്റാനുള്ള സമയം നോക്കിയിരിക്കുമെന്ന ചർച്ചയാണ് മുറുകുന്നത്.
വെടിനിർത്തൽ ഇരുരാജ്യങ്ങൾക്കും ഒരു പോലെ ഗുണകരമാണ്. പ്രത്യേകിച്ച് അതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾക്ക്. അവരുടെ ജീവനും സ്വത്തിനും വലിയൊരു സുരക്ഷിതത്വമാണ് ഈ ഒരു കാലഘട്ടം സമ്മാനിക്കുന്നത്. കരാർ നിലവിൽ വന്ന ഫെബ്രുവരി 24ന് ശേഷം അതിർത്തിയിലൊരിടത്തും ഒരു വെടിപോലും ഉണ്ടായിട്ടില്ലെന്നും സൈനികർ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷൻ മേധാവികളാണ് സുപ്രധാന കരാർ ഒപ്പിട്ടത്.ഇന്ത്യക്കായി ലെഫ്.ജനറൽ പരംജീത് സിംഗ് സംഘയും പാകിസ്താന് വേണ്ടി മേജർ ജനറൽ നൗമാൻ സാക്കാരിയയുമാണ് ഫെബ്രുവരി 22ന് കരാർ ഒപ്പിട്ടത്. 2003ലാണ് ആദ്യമായി ഇത്തരം ഒരു കരാർ വ്യവസ്ഥ തീരുമാനിക്കപ്പെട്ടത്.
പാകിസ്താൻ 5133 തവണയാണ് വെടിനിർത്തൽ ലംഘിച്ചത്. ഒരു ദിവസം ശരാശരി 14 തവണവീതം പാക് സേന വെടിയുതിർത്തു. അതായത് ഒരു ദിവസത്തിലെ രണ്ടു മണിക്കൂറിലൊരു തവണവീതം അതിർത്തിയിൽ വെടിവെച്ചുവെന്നും പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിലൂടെ 341 ഗ്രാമീണരാണ് ഇന്ത്യൻ അതിർത്തിയിൽ മരണപ്പെട്ടത്.
Comments