ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ വാക്‌സിൻ വിതരണം വേഗത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ജനങ്ങൾക്ക് തിരക്കില്ലാതെ സൗകര്യപ്രദമായ രീതിയിൽ വാക്‌സിൻ സ്വീകരിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ ആശുപത്രികളുടേതടക്കമുള്ള പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
രണ്ടാം ഘട്ട വാക്‌സിനേഷൻ പ്രധാനമന്ത്രി സ്വയം എടുത്തതോടെ വലിയ ജനപിന്തുണയും സ്വീകാര്യതയുമാണ് വാക്‌സിനേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്താലും വാക്‌സിനേഷൻ സമയം ലഭിക്കാൻ നിലവിലെ ആശുപത്രികളുടെ പരിമിതി പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനാലാണ് വാക്‌സിൻ സൂക്ഷിക്കാനും കുത്തിവെയ്പ്പു നൽകാനും കാര്യക്ഷമതയുള്ള സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളിയാക്കണമെന്ന നിർദ്ദേശം വന്നത്.
തുടക്കത്തിൽ ആയുഷ് മന്ത്രാലയത്തിന്റെ പട്ടികയിൽപ്പെട്ട ആശുപത്രികൾക്കുമാത്രമാണ് വാക്‌സിനേഷന് അനുമതിയുള്ളത്. ഒരു വാക്‌സിന് 250 രൂപ ഈടാക്കാനും അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ മാസത്തിൽ 15 ദിവസം വീതം വാക്‌സിനേഷനായി സൗകര്യം ഒരുക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. ഇതുമൂലം എല്ലാ ദിവസവും വാക്‌സിനേഷൻ എന്ന തിരക്ക് കുറയ്‌ക്കാനും ആശുപത്രികൾക്ക് അവരുടെ സ്ഥിരം ചികിത്സ മുടക്കം കൂടാതെ നടത്താനും സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments