ന്യൂഡൽഹി: ദേശീയ പുരസ്‌കാരത്തിനായുള്ള പരിഗണനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും. ചിത്രത്തിന് ഏഴ് നോമിനേഷനുകൾ ലഭിച്ചു. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയവയ്‌ക്കാണ് നോമിനേഷൻ ലഭിച്ചത്. മരയ്‌ക്കാർ അടക്കം നിരവധി മലയാള സിനിമകൾ പുരസ്‌കാരത്തിനായി പരിഗണനയിലുണ്ട്.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ 17 മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്. മികച്ച നടനുള്ള പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ അംഗങ്ങൾ ശുപാർശ ചെയ്തത് തമിഴ് നടൻ പാർത്ഥിപന്റെ പേരാണ്. പാർത്ഥിപൻ രചനയും സംവിധാനവും നിർവ്വഹിച്ച ഒത്ത സെരുപ്പിന് അഞ്ച് നോമിനേഷനുകൾ ലഭിച്ചു.
തമിഴിൽ നിന്നും വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരൻ, മധുമിതയുടെ കറുപ്പുദുരൈ എന്നിവയടക്കം 12 ചിത്രങ്ങളും മത്സരത്തിനുണ്ട്. അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാർഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത്. മലയാളത്തിൽ നിന്നുള്ള 65 ചിത്രങ്ങളുൾപ്പെടെ 109 ചിത്രങ്ങളാണ് തമിഴ്-മലയാളം മേഖല ജൂറിക്ക് മുൻപിലെത്തിയത്.
Comments